ന്യൂഡൽഹി: യു. എ. പി. എ പ്രകാരം ഭീകര ഗൂഢാലോചനയും രാജ്യദ്രോഹവും ചുമത്തപ്പെട്ട് രണ്ട് വർഷമായി ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഭീകരബന്ധമുള്ള പോപ്പുലർ ഫ്രണ്ടുമായും വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടുമായും ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആരോപണം. ഈ മാസം 9നാണ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു. യു ലളിതിന്റെ ബെഞ്ച് പരിഗണിക്കുന്നത്.
ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയുടെ കൂട്ടമാനഭംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകവേ 2020 ഒക്ടോബറിൽ അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ അന്നുമുതൽ യു. പിയിലെ ജയിലിലാണ്. സെഷൻസ് കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പോപ്പുലർ ഫ്രണ്ടിന് നിരവധി ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. പോപ്പുലർ ഫ്രണ്ടിന്റെ പ്രതിനിധിയായി ആ സംഘടനയുടെ അംഗങ്ങൾക്കൊപ്പമാണ് കാപ്പൻ ഹാഥ്‌രസിലേക്ക് പോയത്. ഇരയുടെ കുടുംബത്തെ കണ്ട് ഭിന്നതയുണ്ടാക്കി ഭീകരത പടർത്താനുള്ള നീക്കമായിരുന്നു. യാത്രയുടെ ചെലവ് വഹിച്ചത് പോപ്പുലർ ഫ്രണ്ട് ആണ്. കാപ്പന്റെ അക്കൗണ്ടിൽ വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.ഇത് ഭീകരപ്രവർത്തനത്തിന് ഒരു തീവ്രവാദ സംഘടന നൽകിയതാണ്.
പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം, സുപ്രീംകോടതിയുടെ ബാബ്‌റി മസ്ജിദ് വിധി, ഹാഥ്‌രസ് സംഭവം എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മതവിദ്വേഷവും ഭീകരതയും പടർത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു സിദ്ദിഖ് കാപ്പനെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കാമ്പസ് ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസായ റൗഫ് ഷെരീഫ് ഉൾപ്പെടെ കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് കൂട്ടുപ്രതികൾക്കും ഇതിൽ പങ്കുണ്ട്. പോപ്പുലർ ഫ്രണ്ട് രാജ്യദ്രോഹ, ഭീകര അജണ്ടയുള്ള സംഘടനയാണ്. തുർക്കിയിലെ അൽ ക്വ ഇദയുമായി അടുപ്പമുള്ള സന്നദ്ധ സംഘടനയായ ഐ.എച്ച്.എച്ച് യുമായും ബന്ധമുണ്ട്. 2010ൽ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി. ജെ. ജോസഫിന്റെ കൈവെട്ടിയതും 2013ൽ കണ്ണൂരിലെ നാറാത്തിൽ നടന്ന ഭീകരപരിശീലന ക്യാമ്പും പോപ്പുലർ ഫ്രണ്ടിന്റെ ഭീകര അജണ്ടയുടെ ഭാഗമായിരുന്നു.നാറാത്ത് കേസ് എൻ. ഐ. എ ഏറ്റെടുത്തതാണെന്നും യു. പി. സർക്കാർ ചൂണ്ടിക്കാട്ടുന്നു.
സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിച്ചാൽ സാക്ഷിയായ, ബീഹാറിൽ താമസിക്കുന്ന മലയാളി മാദ്ധ്യമ പ്രവർത്തകന് ഭീഷണിയാകുമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
അറസ്റ്റിലാകുമ്പോൾ കാപ്പനിൽ നിന്ന് നാല് തിരിച്ചറിയൽ രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ടെണ്ണം തേജസ് ദിനപത്രത്തിന്റെതായിരുന്നു.
കലാപങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ലഹള 101എന്ന ലഘുലേഖ കാപ്പന്റെ കാറിൽ നിന്ന് കണ്ടെടുത്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |