തിരുവനന്തപുരം: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിലെ വേദിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് തുടക്കമാകും.
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എ.ഐ.സി.സി സംഘടന ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിലുടനീളമുണ്ടാവുക. ഓരോ സംസ്ഥാനത്തും സ്ഥിരം പദയാത്രികരുമുണ്ടാകും.
സബർമതി ആശ്രമത്തിലെത്തി രാഹുൽഗാന്ധി സന്ദേശം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ചർക്ക ആശ്രമത്തിലെ അന്തേവാസികൾ രാഹുൽഗാന്ധിക്ക് സമ്മാനിച്ചു.
രാജീവ്ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരിൽ ഇന്നു രാവിലെ ഏഴിന് രാഹുൽഗാന്ധി പ്രാർത്ഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഒരു മണിയോടെ ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് തിരുവള്ളൂർ സ്മാരകവും പിന്നീട് വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദർശിക്കും. തുടർന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാർത്ഥനായോഗത്തിൽ പങ്കുചേർന്ന് യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണപതാക സ്വീകരിക്കും. ആറു മാസം കൊണ്ട് 3500ലധികം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് രാഹുൽഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |