കൊല്ലം: ദേശീയപാത 66 വികസനത്തെ പ്രതിസന്ധിയിലാക്കിയ വൈദ്യുതി സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹാരത്തിലേക്ക് നീങ്ങുന്നു.
വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ചുരുക്കി പുതിയത് സമർപ്പിക്കാൻ കൊല്ലം സർക്കിൾ ഓഫീസിന് കെ.എസ്.ഇ.ബി ഹെഡ് ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി. കെ.എസ്.ഇ.ബിയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള തർക്കം ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തകളെ തുടർന്നാണ് ഇടപെടൽ.
വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ, കുടിവെള്ള പൈപ്പ് ലൈനുകൾ എന്നിവ മാറ്റിസ്ഥാപിക്കുന്നത് സഹിതമാണ് ദേശീയപാത നിർമ്മാണത്തിന്റെ കരാർ. ഇതിൽ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശത്ത് വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റാൻ 28 കോടിയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി നേരത്തെ നൽകിയിരുന്നത്. സ്ഥലമെറ്റെടുപ്പിന്റെ ഭാഗമായി പൊളിച്ചുനീക്കിയ കെട്ടിടങ്ങൾ ബാക്കി നിലനിറുത്തിയതോടെ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുമ്പോൾ ജനലുകളിലും വാതിലുകളിലും തട്ടുന്ന അവസ്ഥയാണ്. ഇതൊഴിവാക്കാൻ ഇത്തരം സ്ഥലങ്ങളിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതുകൂടി ഉൾപ്പെടുത്തി കെ.എസ്.ഇ.ബി നൽകിയ 41 കോടിയുടെ പുതിയ എസ്റ്റിമേറ്റ് അംഗീകരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പിനികളും തയ്യാറല്ല. കേബിളുകൾ വാങ്ങി നൽകിയാൽ സ്ഥാപിച്ച് നൽകാമെന്ന എൻ.എച്ച് വിഭാഗത്തിന്റെ നിർദ്ദേശവും കെ.എസ്.ഇ.ബി അംഗീകരിച്ചിരുന്നില്ല. ഈ നിലപാടിൽ നിന്നാണ് കെ.എസ്.ഇ.ബി ഇപ്പോൾ പിന്നോട്ട് പോയിരിക്കുന്നത്. എസ്റ്റിമേറ്റ് 41 കോടിയിൽ നിന്നും ചുരുക്കാനുള്ള നടപടി ആരംഭിച്ചു. ഓണം കഴിഞ്ഞാലുടൻ പുതിയ എസ്റ്റിമേറ്റ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |