കറാച്ചി : 1981ൽ ഇന്ത്യൻ എയർലൈൻസ് വിമാനം ലാഹോറിലേക്ക് റാഞ്ചിയ സംഭവത്തിലെ പ്രതിയും ഇന്ത്യയുടെ കൊടുംകുറ്റവാളികളുടെ പട്ടികയിൽപ്പെട്ട തീവ്രവാദിയുമായ ഗജീന്ദർ സിംഗ് പാകിസ്താനിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗജീന്ദർ തന്നെയാണ് താൻ എവിടെയാണെന്ന സൂചന പുറത്തുവിട്ടത്. ഗജീന്ദർ പാകിസ്ഥാനിലുണ്ടെന്ന വാദം നേരത്തെ പാക് സർക്കാർ തള്ളിയിരുന്നു
ദാൽ ഖൽസ സംഘടനയുടെ സ്ഥാപകനായ ഗജീന്ദർ പാക് പഞ്ചാബ് പ്രവിശ്യയിലെ ഹസൻ അബ്‌ദലിലെ ഗുരുദ്വാര പാനിയ സാഹിബിന്റെ മുന്നിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
1981 സെപ്റ്റംബർ 29നാണ് ഗജീന്ദർ അടക്കം അഞ്ച് പേർ ചേർന്ന് 111 യാത്രക്കാരും 6 ജീവനക്കാരുമായി ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് ജെറ്റിനെ റാഞ്ചിയത്. ഇവർ വിമാനം ലാഹോറിലേക്ക് ലാൻഡ് ചെയ്യിപ്പിച്ചു. ജർനൈൽ സിംഗ് ഭിന്ദ്രൻവാലെയടക്കമുള്ള ഖലിസ്ഥാൻ അംഗങ്ങളുടെ മോചനം ആവശ്യപ്പെട്ടായിരുന്നു ഇത്.
സംഭവത്തിൽ പാക് കമാൻഡോകൾ പിടികൂടി. പാക് കോടതി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം 1994ൽ ഇവർ മോചിതരായി. പിന്നീട് ഗജീന്ദർ ജർമ്മനിയിലേക്ക് പോയെങ്കിലും പാകിസ്ഥാനിലേക്ക് തിരിച്ചെത്തി. 2002ലെ ഇന്ത്യയുടെ 20 മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ ലിസ്റ്റിൽ ഗജീന്ദറുമുണ്ടായിരുന്നു. ഗജീന്ദറിനെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും പാകിസ്ഥാൻ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |