മുംബയ്: കാറപകടത്തിൽ കൊല്ലപ്പെട്ട മുൻ ടാറ്രാ സൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ സംസ്കാരം ഇന്നലെ രാവിലെ മുംബയിൽ നടന്നു. സെൻട്രൽ മുംബയിലെ വർലിയിൽ ഇലക്ട്രിക് ശ്മശാനത്തിലായിരുന്നു സംസ്കാരം. ജെ.ജെ ആശുപത്രിയിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അന്തിമോപചാരം അർപ്പിക്കാനായി ഇന്നലെ രാവിലെ ശ്മശാനത്തിൽ സൗകര്യം ഒരുക്കി. പാഴ്സി വിഭാഗത്തിലുള്ളവരും വ്യവസായ പ്രമുഖരും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
സൈറസ് മിസ്ത്രിയുടെ ജ്യേഷ്ഠൻ ശപൂർ മിസ്ത്രി, ഭാര്യാപിതാവും മുതിർന്ന അഭിഭാഷകനുമായ ഇക്ബാൽ ചഗ്ല, വ്യവസായ പ്രമുഖരായ അനിൽ അംബാനി, അജിത് ഗുലാബ്‌ചന്ദ്, എൻ.സി.പി എം.പി സുപ്രിയ സുലേ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.
തലയ്ക്കും ഹൃദയത്തിനുമേറ്റ പരിക്കുകളുൾപ്പെടെ ആന്തരികാവയവങ്ങളിൽ ഒന്നിലധികം പരിക്കുകൾ ഉണ്ടാകുന്ന പോളിട്രോമയാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മിസ്ത്രി സഞ്ചരിച്ചിരുന്ന കാറിന് മണിക്കൂറിൽ 130-140 സ്പീഡ് എങ്കിലും ഉണ്ടായിരുന്നിരിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൽഘർ മേഖലയിൽ അനുവദനീയമായ വേഗപരിധി 80 കിലോമീറ്ററാണ്. കാറിന്റെ വേഗവും മറ്റു വിവരങ്ങളും അറിയാനായി ചിപ്പ് പരിശോധിക്കുമെന്ന് മെഴ്സിഡസ് ബെൻസ് അധികൃതർ അറിയിച്ചു. പാലത്തിലെത്തിയപ്പോൾ റോഡ് മൂന്ന് വരികളിൽ നിന്ന് രണ്ട് വരിയായി കുറഞ്ഞതോടെ കാർ ഒാടിച്ചിരുന്ന അൻഹിത പണ്ടോളെയ്ക്ക് കണക്കുകൂട്ടൽ പിഴച്ചതും അപകടത്തിനു കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു.
അതേസമയം, രത്തൻ ടാറ്ര ഇതുവരെയും മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ടാറ്റാസൺസിൽ അധികാരം കയ്യാളുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. എന്നാൽ, മിസ്ത്രിയുടെ സംസ്കാര ചടങ്ങുകളിൽ രത്തൻ ടാറ്റയുടെ രണ്ടാനമ്മ സൈമൺ ടാറ്റ പങ്കെടുത്തു. ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും ടി.സി.എസും മിസ്ത്രിയുടെ വിയോഗത്തിൽ പ്രസ്താവന ഇറക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |