ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ബസിൽ ഒരുക്കിയ കയർഫെഡിന്റെ സഞ്ചരിക്കുന്ന വില്പനശാല ശ്രദ്ധേയമാകുന്നു. കയർഫെഡിന്റെ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും ആകർഷകമായ ഡിസ്കൗണ്ടിൽ വില്പന നടത്തുന്നതിനുമായാണ് വില്പനശാല ഒരുക്കിയത്.
കെ.എസ്.ആർ.ടി.സി ബസ് കയർ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയ ഫ്ളക്സ് കൊണ്ട് അലങ്കരിച്ചാണ് ജില്ലകൾ തോറും സഞ്ചരിക്കുക.
ചകിരിച്ചോറിൽ നിന്നുള്ള ജൈവ വളമായ കൊക്കോഫെർട്ട്, ചകിരി നാരിൽ നിന്ന് നിർമ്മിക്കുന്ന കൊക്കോപോർട്ട്, ഓണക്കിറ്റ് എന്നിവയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.
കയർ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണി വീട്ടുപടിക്കൽ എത്തിക്കുകയെന്ന ലക്ഷ്യത്തിൽ കയർഫെഡിന്റെ മാർക്കറ്റിംഗ് വിഭാഗമാണ് സഞ്ചരിക്കുന്ന പ്രദർശന വില്പനശാല ഒരുക്കിയത്.
സഞ്ചരിക്കുന്ന പ്രദർശന-വിപണനശാലയുടെയും ഓണക്കാല വിപണന പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി.പി രാജീവ് നിർവഹിച്ചു. എം.ജി റോഡിലുള്ള എറണാകുളം ഷോറൂമിനു സമീപം നടന്ന ചടങ്ങിൽ ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ, എക്‌സി.അംഗം വി,എസ്.മണി തുടങ്ങിയവർ പങ്കെടുത്തു.
100 താത്കാലിക വിപണന ശാലകൾ
കയർഫെഡിന്റെ നിലവിലുള്ള 50ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ ഓണക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 100ഓളം താത്കാലിക വിപണന ശാലകളും പ്രവർത്തിക്കുന്നുണ്ട് . പ്രധാന നഗരങ്ങളിലെല്ലാം താത്കാലിക സ്റ്റാളുകൾ സജ്ജീകരിച്ചു. ഉത്പന്നങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ട്.
റബറൈസ്ഡ് കയർ മെത്തകൾ, കയർ മാറ്റുകൾ, മാറ്റിംഗ്‌സുകൾ, റബർ ബാക്ക്ഡ് ഡോർ മാറ്റുകൾ, കയർ ടൈലുകൾ, വിവിധ ഡിസൈനിലും അളവിലുമുള്ള കയർ ചവിട്ടികൾ, കയർഫെഡ് കൊക്കോഫെർട്ട് ജൈവവളം, പ്രകൃതിസൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് തുടങ്ങി നിരവധിയായ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്. 750 രൂപ മുഖവിലയുള്ള പൊന്നോണക്കിറ്റ് ഓണക്കാലത്ത് 500 രൂപ നിരക്കിൽ ലഭ്യമാണ്. വിവിധയിനം കയർ മാറ്റുകളും പ്രകൃതിസൗഹൃദ ചെടിച്ചട്ടികളും ചകിരിച്ചോറിൽ നിന്നുള്ള ജൈവവളവും അടങ്ങിയതാണ് ഓണക്കിറ്റ്. സർക്കാർ ജീവനക്കാർക്ക് തവണവ്യവസ്ഥയിലുള്ള തിരിച്ചടവ് പ്രകാരം 25000 രൂപ വരെയുള്ള കയർ ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരവുമുണ്ട്. .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |