കൊൽക്കത്ത: കൽക്കരി ഖനന അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ നിയമ മന്ത്രി മോളോയ് ഘട്ടക്കിന്റെ വസതികളിൽ സി.ബി.ഐ റെയ്ഡ് നടത്തി. പശ്ചിമ ബർദ്ധമാൻ ജില്ലയിലെ അസൻസോളിലെ മൂന്നു വസതികളിലും കൊൽക്കത്ത ലേക്ക് ഗാർഡൻസിലെ വസതിയിലും റെയ്ഡ് നടത്തിയത് കൂടാതെ കൊൽക്കത്തയിലെ വിവിധയിടങ്ങളിലായി നാലു കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. അസൻസോൾ ഉത്തർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മോളോയ് ഒരു പ്രാവശ്യം ഡൽഹിയിലെ ഇ.ഡി ഒാഫീസിൽ കേസുമായി ബന്ധപ്പെട്ട് ഹാജരായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം 2020 നവംബറിൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അസൻസോളിലെ കുനുസ്തോറിയ, കജോറ മേഖലകളിൽ പ്രവർത്തിക്കുന്ന ഇൗസ്റ്റേൺ കോൾ ഫീൽഡ്സിന്റെ ഖനികളുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് സി.ബി.ഐ കേസെടുക്കുകയായിരുന്നു. നിരവധി വർഷങ്ങളായി അനധികൃതമായി കൽക്കരി ഖനനം ചെയ്ത് കരിഞ്ചന്തയിലൂടെ വില്പന നടത്തിയതിലൂടെ ആയിരക്കണക്കിന് കോടി രൂപയുടെ വെട്ടിപ്പ് ബംഗാളിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റാക്കറ്റിന്റെ നേതൃത്വത്തിൽ നടത്തിയെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെയും കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു. ഖനനം നടത്തുന്നത് കേന്ദ്ര വ്യവസായ സേനയുടെ മേൽനോട്ടത്തിലാണെന്നും രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര ഏജൻസികളെ അമിത് ഷാ ദുരുപയോഗം ചെയ്യുന്നതിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്തതെന്നും അഭിഷേക് ബാനർജി പ്രതികരിച്ചിരുന്നു. ബംഗാളിലെ എട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇ.ഡി ഡൽഹിയിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് പകരം സംസ്ഥാനത്തെ ഐ.പി.എസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയാണെന്ന് ബാനർജി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ പ്രഹരത്തിന് ശേഷം നിരവധി തൃണമൂൽ നേതാക്കളെയാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തത്. കഴിഞ്ഞ ജൂലായിൽ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസിൽ മുൻമന്ത്രി പാർത്ഥ ചാറ്റർജിയെയും ആഗസ്റ്റിൽ കാലികളെ കടത്തിയെന്ന കേസിൽ ബിർഭൂം നേതാവ് അനുബ്രത മണ്ഡലിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |