SignIn
Kerala Kaumudi Online
Friday, 19 April 2024 6.59 AM IST

നാടും നഗരവും നിറച്ച് ഉത്രാടപ്പാച്ചിൽ

uj
ഉത്രാടപ്പാച്ചിൽ

ആലപ്പുഴ : തിരുവോണത്തെ വരവേൽക്കാനുള്ള അവസാന ഒരുക്കങ്ങൾക്കായി നാടാകെ ഓടിത്തിമിർത്ത പകലാണ് ഉത്രാട ദിനമായ ഇന്നലെ കടന്നുപോയത്. സദ്യവട്ടങ്ങൾക്ക് വിഭവങ്ങൾ വാങ്ങാൻ പച്ചക്കറി കടകളിലെത്തിയവരും പൂക്കളമൊരുക്കാൻ വിവിധയിനം പൂക്കൾ വാങ്ങാൻ വന്നവരും ഒക്കെയായി ഇടറോഡുകളിൽ വരെ ജനം നിറഞ്ഞു. ആലപ്പുഴ നഗരത്തിൽ ഇന്നലെ രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും മഴ പെയ്തത് കച്ചവടക്കാരെ ബാധിച്ചു. ഉച്ചയോടെ അന്തരീക്ഷം തെളിഞ്ഞതോടെ കച്ചവടം വീണ്ടും ഉഷാറായി.

ആലപ്പുഴ നഗരത്തിൽ മുല്ലയ്ക്കൽ ഉൾപ്പെടെയുള്ള തെരുവുകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. തിരക്കു നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ഓണാട്ടുകരയുടെ ആഘോഷങ്ങളുടെ ഭാഗമായി മാവേലിക്കര, ചെട്ടികുളങ്ങര, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ഇന്നലെ ഉത്രാട വിളക്ക് തെളിച്ചു.

നാട്ടിൻ പുറത്ത് വിവിധ സാംസ്കാരിക സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷവും സാംസ്കാരിക സമ്മേളനങ്ങളും വിവിധ മത്സരങ്ങളും ദിവസങ്ങളായി നടന്നു വരികയാണ്.

തിരക്കോട് തിരക്ക്

പച്ചക്കറിക്കടകളിലും വസ്ത്രശാലകളിലുമായിരുന്നു ഇന്നലെ തിരക്ക് കൂടുതൽ. പൂക്കൾ വാങ്ങാനും തിരക്ക് കുറവല്ലായിരുന്നു. ഉപഭോക്താക്കളെ നിയന്ത്രിക്കാൻ പല തുണിക്കടകളിലും ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തേണ്ടി വന്നു. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ തിരുവോണം മഴയിൽ കുതിർന്നു പോകുമോ എന്ന ആശങ്കയുമുണ്ട്. ഹോട്ടലുകളിലും ബേക്കറികളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കെ.ടി.ഡി.സി സംഘടിപ്പിച്ചിട്ടുള്ള പായസമേളയിലും തിരക്കേറി. സദ്യ കഴിക്കാനുള്ള വാഴയിലയ്ക്കും ആവശ്യക്കാർ ഒത്തിരി. തൂശനില ഒന്നിന് ആറ് രൂപ മുതലാണ് വില. ജില്ലയിൽ വാഴക്കൃഷിയുണ്ടെങ്കിലും സദ്യ വിളമ്പാനുള്ള ഇല എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്.

പച്ചക്കറിക്ക് തീവില

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പച്ചക്കറി വില കുത്തനെ ഉയർന്നു. കിലോയ്ക്ക് 40രൂപ വിലയായിരുന്ന മുരങ്ങക്കയ്ക്ക് 135രൂപ വരെ ഉയർന്നു. കാരറ്റ് കിലോയ്ക്ക് 35രൂപയിൽ നിന്ന് 125ലെത്തി. ഒരാഴ്ചക്കുള്ളിൽ പൂക്കൾക്കും മൂന്ന് ഇരട്ടി വിലയാണ് വർദ്ധിച്ചത്. നഗരത്തിൽ 25ലധികം സ്ഥലത്ത് പൂക്കളുടെ വഴിയോര വിപണനം ഇന്നലെ നടന്നു. മുല്ലയ്ക്കൽ റോഡിൽ ഇന്നലെ കാൽനടയാത്രക്കാർക്കുപോലും സഞ്ചരിക്കാൻ കഴിയാത്തത്ര തിരക്കാണ് അനുഭവപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.