ബംഗളൂരു: കർണ്ണാടക വനം, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഉമേഷ് കട്ടി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇന്നലെ രാത്രി 11.40നാണ് അന്ത്യം സംഭവിച്ചത്. 61 വയസായിരുന്നു. പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ ഉച്ചയ്ക്ക്ശേഷം രണ്ടിന് ബഗേവഡി ബെലാഗവിയിൽ മൃതദേഹം സംസ്കരിച്ചു. ഡോളർ കോളനിയിലെ വസതിയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മന്ത്രിയെ ഉടൻ തന്നെ രാമയ്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനം, ഭക്ഷ്യ-സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുൾപ്പെടെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ബെലാഗവിയിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹം അബോധാവസ്ഥയിലായിരുന്നെന്നും നാഡി മിടിപ്പ് ഇല്ലായിരുന്നെന്നും രാമയ്യ ആശുപത്രി അത്യാഹിത വിഭാഗം മേധാവി ഡോ. അരുണ രമേഷ് പറഞ്ഞു. അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയായിരുന്നെന്നും ബസവരാജ് ബൊമ്മൈ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വലിയൊരു ശൂന്യതയാണ് അദ്ദേഹം അവശേഷിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനു വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ കാര്യക്ഷമമായി ചെയ്തെന്നും അദ്ദേഹത്തിന്റെ മരണത്തോടെ വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |