കൊല്ലം: സിറ്റി പൊലീസിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ കഴിഞ്ഞമാസം പിടിയിലായത് ചെറുതും വലുതുമായ കേസുകളിൽ പ്രതികളായ 1524 പേർ. കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പി മാരുടെ നേതൃത്വത്തിൽ എല്ലാ പൊലീസ് ഇൻസ്‌പെക്ടർമാരേയും പൊലീസ് സ്റ്റേഷനുകളിലേയും സിറ്റിയിലെ സ്‌പെഷ്യൽ യൂണിറ്റുകളിലേയും പരമാവധി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചായിരുന്നു പരിശോധന.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിന് 18 കേസുകളും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 34 കേസുകളും അബ്കാരി ആക്ട് പ്രകാരം 155 കേസുകളും രജിസ്റ്റർ ചെയ്തു. ശക്തികുളങ്ങര, കിളികൊല്ലൂർ സ്റ്റേഷൻ പരിധികളിൽ ഓരോരുത്തരെ വീതം കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കൊല്ലം ഈസ്റ്റ്, പരവൂർ, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരോരുത്തരെ വീതവും ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിന്ന്
രണ്ട് പേരെയും ജില്ലയ്ക്ക് പുറത്തേക്ക് നാട് കടത്തി.
കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി മുങ്ങി നടന്നിരുന്ന 55 ഓളം പ്രതികളെ പിടികൂടി. കൂടാതെ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റവാളികളായ 4 പേർക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള മുൻ കരുതലായി ബോണ്ട് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ഇരവിപുരം, കണ്ണനല്ലൂർ പൊലീസ് പരിധികളിൽ ഓരോ പ്രതികളുടെ വീതം ജാമ്യം റദ്ദാക്കി. 37 കെ.ഡികളേയും 109 റൗഡികളേയും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |