കാലിക്കടവ്: നൃത്തപരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ സി .പി. എം നേതൃത്വം സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കി. പിലിക്കോട് ഏച്ചികൊവ്വൽ വടക്ക് ബ്രാഞ്ച് സെക്രട്ടറി ടി.ടി.ബാലചന്ദ്രനെയാണ് കേസിൽ പ്രതിയായതോടെ പുറത്താക്കിയത്. പകരം എം.ജി.ശശീധരനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്.
എൽ.ഐ.സി ഏജൻസി ഓർഗനൈസേഷൻ (സി.ഐ.ടി.യു) ജില്ലാ ഭാരവാഹി സ്ഥാനത്തു നിന്നും പിലിക്കോട് പഞ്ചായത് പത്താം വാർഡ് വികസന സമിതി കൺവീനർ സ്ഥാനത്തു നിന്നും ബാലചന്ദ്രനെ നീക്കിയിട്ടുണ്ട്. കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്ന് മുങ്ങിയ ബാലചന്ദ്രൻ. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമം നടത്തിവരികയാണ് പൊലീസ്. ഇതിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും ഇന്നലെ റെയ്ഡ് നടത്തി.
അതിനിടെ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മറ്റി ചൊവ്വാഴ്ച വൈകിട്ട് ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കാലിക്കടവിൽ നിന്ന് തുടങ്ങിയ മാർച്ച് പൊലീസ് സ്റ്റേഷന് സമീപം തടഞ്ഞു. യൂത്ത് ലീഗും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. സ്‌കൂളിൽ ഓണാഘോഷം നടക്കുന്നതിനിടെ നൃത്ത പരിശീലന തിരക്കിനിടയിൽ കൈക്ക് കടന്നുപിടിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നുമാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ചന്തേര പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |