SignIn
Kerala Kaumudi Online
Saturday, 20 April 2024 3.20 AM IST

ആഘോഷമാക്കി ഉത്രാടപ്പാച്ചിൽ

onam

തൃശൂർ: കൊവിഡിനെ അതിജീവിച്ച് പൊന്നോണം ഗംഭീരമാക്കാൻ ഉത്രാട ദിനത്തിൽ നാടും നഗരവും നിറഞ്ഞു. ഇടയ്ക്കിടെ ചാറ്റൽ മഴയുണ്ടായെങ്കിലും ഉത്രാടപ്പാച്ചിലിന് അത് ഒരു തടസമായില്ല. ഓണം ആഘോഷമാക്കാൻ അവസാന വട്ട ഒരുക്കം കേമമാക്കിയായിരുന്നു ഉത്രാടപ്പാച്ചിൽ.

ഓണക്കോടി എടുക്കാനും ഓണസദ്യയ്ക്കും ഓണത്തപ്പനെ വരവേൽക്കാനുമുള്ള സാധനം വാങ്ങുന്നതിന് തിരക്ക് അനുഭവപ്പെട്ടു. പച്ചക്കറി, പഴം, പൂവ്, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്. കഴിഞ്ഞ രണ്ട് വർഷക്കാലം കൊവിഡ് തളർത്തിയ വിപണിക്ക് ഉണർവേകുന്നതായിരുന്നു ഇത്തവണത്തെ ഓണം.

മഴ മാറി നിന്നതോടെ എല്ലാ വ്യാപാര ശാലകളിലും കാര്യമായ വിൽപ്പന നടന്നു. നഗരത്തിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ ഗതാഗതക്കുരുക്കായിരുന്നു. തേക്കിൻകാട്ടിലെ മൺപാത്ര കച്ചവടക്കാർക്കും കൈത്തറി ഉത്പന്നങ്ങളുടെ വിൽപ്പനക്കാർക്കും ആശ്വാസമേകുന്നതായിരുന്നു നഗരത്തിലെ തിരക്ക്.

നിറഞ്ഞ് പാലട പ്രഥമൻ

തിരുവോണ സദ്യക്കുള്ള ഒരുക്കം ഇന്നലെ രാവിലെ മുതൽ ആരംഭിച്ചിരുന്നു. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസ വിതരണം ഇന്ന് രാവിലെ മുതൽ ആരംഭിക്കേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ അടുക്കളകൾ സജീവമായിരുന്നു. ലക്ഷക്കണക്കിന് ലിറ്റർ പാലട പ്രഥമനാണ് ഒരുക്കുന്നത്. നഗരത്തിലാണ് സദ്യ-പായസ ബുക്കിംഗ് ഏറെയും.

പൂവിപണിയിൽ കത്തി കയറി വില

അത്തം മുതൽ ആരംഭിച്ച പൂവിപണിയിൽ ഇന്നലെ വില കത്തിക്കയറി. 150 രൂപ ഉണ്ടായിരുന്ന ചെണ്ടു മല്ലിയുടെ വില കിലോയ്ക്ക് 350 രൂപയിലെത്തി. തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴ മൂലം പൂ കൃഷി നശിച്ചത് വിലക്കയറ്റത്തിന് ഇടയാക്കി. ആന്ധ്രയിൽ നിന്നാണ് ഇന്നലെ ഭൂരിഭാഗം പൂക്കളുമെത്തിയത്. രാവിലെ മുതൽ നഗരത്തിലെ കടകളിലും വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ സ്റ്റാളുകളിലും പൂരത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ച കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു.

കുതിച്ച് കയറി പച്ചക്കറി വില


രണ്ട് ദിവസം മുമ്പ് വരെ അമ്പത് രൂപയ്ക്ക് താഴെ മാത്രം വിലയുണ്ടായിരുന്ന പച്ചക്കറികളിൽ ഭൂരിഭാഗത്തിനും ഇന്നലെ വില കുതിച്ചുകയറി. വെണ്ട, ബീൻസ്, കാരറ്റ്, മുരിങ്ങക്കായ എന്നിവയ്ക്കെല്ലാം 80 ന് മുകളിലെത്തി. കാരറ്റിന് ഇന്നലെ ചില്ലറ വിൽപ്പന നൂറിലെത്തിയിരുന്നു. കായയ്ക്കും പഴത്തിനും 80 മുതൽ 100 വരെയായിരുന്നു ഉത്രാട ദിനത്തിലെ വില.

കാഴ്ച്ചക്കുല സമർപ്പണം

ഉത്രാടദിനത്തിൽ ക്ഷേത്രങ്ങളിൽ കാഴ്ച്ചക്കുല സമർപ്പണത്തിന് വൻതിരക്ക് അനുഭവപ്പെട്ടു. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, ഗുരുവായൂർ ക്ഷേത്രങ്ങളിലും കാഴ്ച്ചക്കുല സമർപ്പണം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നൂറുക്കണക്കിന് പേർ കാഴ്ച്ചക്കുല സമർപ്പണം നടത്തി. വടക്കുന്നാഥ ക്ഷേത്രത്തിൽ രാവിലെ ഉഷപൂജയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി കൊറ്റപ്പിള്ളി നാരായണൻ നമ്പൂതിരി, അണിമംഗലം രാമൻ നമ്പൂതിരി എന്നിവർ ആദ്യ കുല സമർപ്പണം നടത്തി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ വി.എൻ.സ്വപ്ന, മാനേജർ കൃഷ്ണകുമാർ, സമിതി പ്രസിഡന്റ് പി.പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ എന്നിവരും സന്നിഹിതരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, UTHRADAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.