റോം : ഇറ്റലിയിലെ റോമിൽ ചരിത്രപ്രാധാന്യമർഹിക്കുന്ന വാട്ടർ ഫൗണ്ടന്റെ പടിയിലിരുന്ന് ഐസ്ക്രീം കഴിച്ച അമേരിക്കൻ ടൂറിസ്‌റ്റിന് 450 യൂറോ ( 35,580 രൂപ ) പിഴ.! റോമിലെ നഗര പെരുമാറ്റ നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ഐസ്ക്രീം കൂടാതെ 55 കാരനായ ടൂറിസ്റ്റിന്റെ ഒരു കൈയ്യിൽ ബിയർ കുപ്പിയുമുണ്ടായിരുന്നു. മോണ്ടി പട്ടണത്തിലെ ഫൊണ്ടാന ഡെയ് കറ്റെകുമെനി എന്ന ചെറിയ ചത്വരത്തിൽ കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ടൂറിസ്റ്റ് പൊലീസിന്റെ കൺമുന്നിൽപ്പെട്ടത്. 1589ലാണ് ഇവിടുത്തെ വാട്ടർ ഫൗണ്ടൻ നിർമ്മിക്കപ്പെട്ടത്. നിരവധി പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്. പ്രധാനമായും രാത്രിയിലാണ് സന്ദർശകരുടെ തിരക്ക്. ഫൗണ്ടന്റെ പടികളിൽ ആരും ഇരിക്കാതിരിക്കാൻ വെള്ളിയാഴ്ച ഇവിടെ അടച്ചിരുന്നു. അടച്ചെന്ന് രേഖപ്പെടുത്തി സ്ഥാപിച്ച ടേപ്പുകൾ എങ്ങനെയോ അപ്രത്യക്ഷമായി. ഇതറിയാതെയാണ് ശനിയാഴ്ച പുലർച്ചെ ഒരു മണിയ്ക്ക് ഐസ്ക്രീം നുണഞ്ഞ് നഗര ഭംഗി ശാന്തമായി ആസ്വദിക്കാൻ ടൂറിസ്റ്റ് ഫൗണ്ടന്റെ പടി തിരഞ്ഞെടുത്തത്. പൊലീസെത്തി ഇവിടുന്ന് മാറണമെന്ന് ഇയാളോട് പറഞ്ഞെങ്കിലും ഇയാൾ കേൾക്കാൻ തയാറാകാതെ വന്നതോടെയാണ് പിഴ ചുമത്തിയത്. റോമിലെ ഫൗണ്ടനുകളിലിരിക്കാനോ അവിടിരുന്ന് കഴിക്കാനോ പാടില്ലെന്ന നിയമത്തെ പറ്റി പിന്നീടാണ് ഇയാൾക്ക് മനസിലായത്. റോമിലെ സ്മാരകങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2017ൽ അന്നത്തെ മേയർ വിർജീനിയ റാഗി കൊണ്ടുവന്ന നിയമങ്ങളുടെ ഭാഗമായിരുന്നു ഇത്. 1946ലാണ് ആദ്യമായി ഇത്തരം പെരുമാറ്റ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ചരിത്രപ്രാധാന്യമുള്ള കോണിപ്പടികളിലൂടെ വീൽഡ് സ്യൂട്ട് കേസുകളും കുട്ടികൾക്ക് വേണ്ടി ഉപയോഗിക്കുന്ന ചെറു ചക്ര കസേരകളും വലിച്ചിഴയ്ക്കാൻ പാടില്ല, ഫൗണ്ടനുകളിൽ നീന്താൻ പാടില്ല തുടങ്ങിയ ഏതാനും നിയമങ്ങളും ഈ നിയമ നിർമ്മാണത്തിൽ ഉൾപ്പെടുന്നു. കാലാനുസൃതമായി ഇവയിൽ കൂട്ടിച്ചേർക്കലുകളും വന്നിട്ടുണ്ട്. അടുത്തടുത്ത കെട്ടിടങ്ങൾക്കിടെയിൽ തുണികൾ ഉണക്കാൻ ഇടുന്ന രീതിയേയും ഈ നിയമം തടയുന്നു. റോമിലെ തന്നെ 18ാം നൂറ്റാണ്ടിൽ മാർബിളിൽ നിർമ്മിക്കപ്പെട്ട ' സ്പാനിഷ് സ്റ്റെപ്പുകളിൽ" 2018 മുതൽ സന്ദർശകരെ ഇരിക്കാൻ അനുവദിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |