ആംസ്‌റ്റർഡാം : പൊതുസ്ഥലങ്ങളിൽ മാംസ പരസ്യങ്ങൾ നിരോധിക്കുന്ന ലോകത്തെ ആദ്യ നഗരമാകാൻ ഒരുങ്ങി നെതർലൻഡ്‌സിലെ ഹാർലെം. മാംസ ഉപഭോഗവും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നെതർലൻഡ്‌സിന്റെ തലസ്ഥാനമായ ആംസ്‌റ്റർഡാമിന്റെ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഹാർലെം നഗരത്തിൽ ഏകദേശം 160,000 പേരാണ് ജീവിക്കുന്നത്. 2024 മുതലാണ് പരസ്യ നിരോധനം നടപ്പാക്കുക. ഗ്രോൺലിൻക്സ് എന്ന രാഷ്ട്രീയ പാർട്ടിയാണ് ഈ ആശയം മുന്നോട്ട് വച്ചത്. എന്നാൽ നീക്കത്തിനെതിരെ മാംസ വ്യവസായ മേഖല രംഗത്തെത്തി. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ ഹനിക്കുന്നതാണ് നീക്കമെന്ന് ചിലർ വാദിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയ്ക്ക് കാരണമാകുന്ന ഉത്പന്നങ്ങളുടെ കൂട്ടത്തിൽ മാംസത്തെയും ഉൾപ്പെടുത്തിയതോടെയാണ് തീരുമാനം. ഇത് പ്രകാരം ഹാർലെമിലെ ബസുകൾ, ഷെൽട്ടറുകൾ, പൊതുസ്ഥലങ്ങളിലെ സ്ക്രീനുകൾ എന്നിവിടങ്ങളിൽ മാംസ ഉത്പന്നങ്ങളുടെ പരസ്യം പ്രദർശിപ്പിക്കാൻ പാടില്ല. മീഥേൻ ഉൾപ്പെടെയുള്ള മനുഷ്യ നിർമ്മിത ഹരിതഗൃഹ വാതകങ്ങളിൽ 14 ശതമാനത്തിലേറെ കന്നുകാലികളിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്നാണ് യു.എന്നിന്റെ കണക്ക്. മാംസ ഉപയോഗം കൂടുന്നത് കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, സുസ്ഥിരമായി ഉത്പാദിപ്പിക്കപ്പെടുന്ന മാംസത്തെ നിരോധനത്തിന്റെ കീഴിൽ വരുത്തണോ എന്നതിൽ ഹാർലെം ഭരണകൂടം തീരുമാനമെടുത്തിട്ടില്ല. നെതർലൻഡ്‌സിലെ 95 ശതമാനത്തോളം പേർ മാംസം ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിൽ പകുതിയിലധികം പേരും ദിവസവും മാംസം ഉപയോഗിക്കുന്നവരല്ല. യൂറോപ്പിൽ ഏറ്റവും കൂടുതൽ മാംസം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് നെതർലൻഡ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |