ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ കാബിനറ്റിലെ സുപ്രധാന പദവികളിൽ തന്റെ വിശ്വസ്തരെ നിയമിച്ചും ഋഷി സുനാക്കിനെ പിന്തുണച്ചവരെ ഒഴിവാക്കിയും ലിസ് ട്രസ്. ബോറിസ് മന്ത്രിസഭയിലെ ബിസിനസ് സെക്രട്ടറി ക്വാസി ക്വാർടെംഗിനെ ധനമന്ത്രിയായി നിയമിച്ചപ്പോൾ ഫോറിൻ സെക്രട്ടറിയായി തിരഞ്ഞെടുത്തത് മുൻ എഡ്യൂക്കേഷൻ സെക്രട്ടറി ജെയിംസ് ക്ലെവെർലിയെയാണ്. ലിസായിരുന്നു നേരത്തെ ഫോറിൻ സെക്രട്ടറി പദവി വഹിച്ചിരുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടെ നടന്ന ആദ്യഘട്ട മത്സരങ്ങളിലുണ്ടായിരുന്ന ഇന്ത്യൻ വംശജയായ അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാനെ ഹോം സെക്രട്ടറിയായും നിയമിച്ചു. തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ സ്യുവെല്ല പുറത്തായിരുന്നെങ്കിലും പിന്നീട് ലിസിന് പിന്തുണ അറിയിച്ചിരുന്നു.
മുൻഗാമിയായ പ്രീതി പട്ടേലിന് ശേഷം ഹോം സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സ്യുവെല്ല. ഉപപ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയുമായ തെരീസ് കോഫിയാകട്ടെ ലിസിന്റെ ഏറ്റവും അടുത്ത അനുയായിയാണ്. ലിസ് കാബിനറ്റിന്റെ ആദ്യ യോഗം ഇന്നലെ ചേർന്നിരുന്നു. എതിരാളി ഋഷി സുനാക്കിനെയും അദ്ദേഹത്തെ പിന്തുണച്ച മുതിർന്ന എം.പിമാരായ ഡൊമിനിക് റാബ്, ഗ്രാന്റ് ഷാപ്പ്സ്, ജോർജ് യൂസ്റ്റിസ്, സ്റ്റീവ് ബാർക്ലേ എന്നിവരെ ലിസ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, പ്രതിരോധമന്ത്രി ബെൻ വാലസിന് പദവി നിലനിറുത്തി.
യുക്രെയിൻ വിഷയത്തിൽ ഉൾപ്പെടെ സ്വീകരിച്ച നിലപാടാണ് വാലസിനെ മന്ത്രിസഭയിൽ തുടരാൻ അനുവദിച്ചത്. ബോറിസ് മന്ത്രിസഭയിലെ മറ്റൊരു മുതിർന്ന മന്ത്രിയായിരുന്ന (കൾച്ചർ സെക്രട്ടറി) നഡൈൻ ഡോറിസിനോടും ലിസ് തുടരാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ സ്വയം ഒഴിവാകുകയായിരുന്നു. സ്യുവെല്ലയെ കൂടാതെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടുകളിൽ മത്സരിച്ച ടോം ടൂഗെൻഡാന്റ് (സുരക്ഷാ മന്ത്രി ), കെമി ബാഡെനോഷ് (ട്രേഡ് സെക്രട്ടറി), പെന്നി മോർഡന്റ് (ലീഡർ ഒഫ് കോമൺസ് ), നദീം സഹാവി (ഡചി ഒഫ് ലാൻകാസ്റ്റർ ചാൻസലർ ) എന്നിവരെയും ലിസ് തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി.
മന്ത്രിസഭയിലെ ഏറ്റവും വലിയ പദവികളായ പ്രധാനമന്ത്രി, ധനമന്ത്രി, ഹോം സെക്രട്ടറി, ഫോറിൻ സെക്രട്ടറി എന്നീ പദവികളിൽ വെള്ളക്കാരായ പുരുഷൻമാർ ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഇത് ചരിത്രത്തിൽ ആദ്യമാണ്. ബ്രിട്ടണിലെ ആദ്യ കറുത്ത വർഗ്ഗക്കാരനായ ധനമന്ത്രിയാണ് ഘാന വംശജനായ ക്വാസി ക്വാർടെംഗ്. ജെയിംസ് ക്ലെവെർലി സിയെറ ലിയോൺ വംശജനാണ്. അതേസമയം, വിശ്വസ്തരെ മാത്രം ഉൾപ്പെടുത്തിയുള്ള ലിസ് മന്ത്രിസഭയ്ക്കെതിരെ ഋഷി അനുകൂലികളിൽ നിന്ന് എതിർപ്പും ഉയരുന്നുണ്ട്.
പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ലിസ് ട്രസുമായി ആദ്യമായി ഫോണിൽ സംസാരിച്ച വിദേശ നേതാവ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയാണ്. റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയിന് പിന്തുണ തുടരുമെന്ന് ലിസ് വ്യക്തമാക്കി. യുക്രെയിൻ സന്ദർശിക്കാനുള്ള സെലെൻസ്കിയുടെ ക്ഷണം ലിസ് സ്വീകരിച്ചു. സെലെൻസ്കിക്ക് പിന്നാലെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായും ലിസ് ട്രസ് ഫോൺ സംഭാഷണം നടത്തി.
അലോക്, മറ്റൊരു ഇന്ത്യൻ സാന്നിദ്ധ്യം
ഹോം സെക്രട്ടറി സ്യുവെല്ല ബ്രേവർമാനെ കൂടാതെ ഇന്ത്യൻ വേരുകളുള്ള മറ്റൊരു മന്ത്രി കൂടി ലിസ് മന്ത്രിസഭയിൽ ഇടംനേടിയിട്ടുണ്ട്. ആഗ്ര സ്വദേശിയായ അലോക് ശർമ്മയാണത് ( 55). അഞ്ച് വയസുള്ളപ്പോഴാണ് അദ്ദേഹം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട യുണൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ചേയ്ഞ്ച് കോൺഫറൻസ് അഥവാ സി.ഒ.പി 26ന്റെ പ്രസിഡന്റ് പദവിയാണ് അലോകിന്. ബോറിസ് മന്ത്രിസഭയിലും ഈ സ്ഥാനം അലോകിനായിരുന്നു. 2010 മുതൽ റെഡിംഗ് വെസ്റ്റിൽ നിന്നുള്ള എം.പിയാണ്. നേരത്തെ, ബിസിനസ്, ട്രേഡ്, ഹൗസിംഗ്, എംപ്ലോയ്‌മെന്റ് ജൂനിയർ മന്ത്രിപദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |