SignIn
Kerala Kaumudi Online
Friday, 29 March 2024 5.21 AM IST

കേരളത്തിൽ തെരുവുനായ്‌ക്കൾ ഗൗരവകരമായ ഭീഷണി; പ്രശ്‌നത്തിന് പരിഹാരം കണ്ടേ മതിയാകൂവെന്ന് സുപ്രീംകോടതി, ഇടക്കാല ഉത്തരവ് 28ന്

straydogs

ന്യൂഡൽഹി: തെരുവ്‌നായ പ്രശ്‌നത്തിൽ പരിഹാരം കാണണമെന്ന് നിർദ്ദേശവുമായി സുപ്രീംകോടതി. പ്രശ്‌നപരിഹാരത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാരിനടക്കം കേസിലെ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെട്ടു. വിഷയം വിശദമായി കേൾക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി പ്രശ്‌നത്തിൽ ഇടക്കാല ഉത്തരവ് സെപ്‌തംബർ 28നുണ്ടാകുമെന്ന് അറിയിച്ചു. ഇതിനുമുൻപായി ജസ്‌റ്റിസ് സിരിജഗൻ കമ്മിഷനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പേവിഷ ബാധയ്‌ക്കെതിരായ വാക്‌സിനെടുത്തിട്ടും ആളുകൾ മരണപ്പെടുന്ന സ്ഥിതിയെക്കുറിച്ച് അഭിഭാഷകനായ വി.കെ ബിജു കോടതിയെ ബോദ്ധ്യപ്പെടുത്തി. അതേസമയം ഇക്കാരണത്താൽ തെരുവ് നായ്‌ക്കളെ കൂട്ടക്കൊല ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മൃഗസ്‌നേഹികളുടെ അഭിഭാഷകനും വാദത്തിനിടെ വ്യക്തമാക്കി.

സംസ്ഥാന ചട്ടങ്ങൾ പാലിച്ച് തെരുവ്‌നായ്‌ക്കൾക്കെതിരെ നടപടിയെടുക്കാൻ അനുവദിക്കണമെന്നാണ് സംസ്ഥാന സ‌ർക്കാരിന് വേണ്ടി അഭിഭാഷകൻ വി.ഗിരിയും സ്‌റ്റാന്റിംഗ് കൗൺസൽ സി.കെ ശശിയും കോടതിയിൽ ആവശ്യപ്പെട്ടത്. ജസ്‌റ്റിസ് സഞ്ജീവ് ഖന്ന, ജെ.കെ മഹേശ്വരി എന്നിവരാണ് കേസ് പരിഗണിച്ചത്. താനും നായകളെ ഇഷ്‌ടപ്പെടുകയും വളർത്തുകയും ചെയ്യുന്നയാളാണെന്നും പക്ഷെ സംസ്ഥാനത്തെ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്നും ജസ്‌റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

പേ വിഷബാധ സ്ഥിരീകരിച്ചതും ആക്രമണം നടത്തുന്നതുമായ നായ്‌ക്കളെ കേന്ദ്ര ചട്ടമനുസരിച്ച് കൊന്നുകൂടെയെന്ന് കോടതി ചോദിച്ചു. പൊതു അടിയന്തരാവസ്ഥയ്‌ക്ക് തുല്യമാണ് സംസ്ഥാനത്തെ സാഹചര്യമെന്നും സുപ്രീംകോടതി ഉടൻ നടപടിയെടുക്കണമെന്നുമാണ് സർ‌ക്കാർ അഭിഭാഷകർ വാദിച്ചത്. തെരുവ് നായ്‌ക്കളെ പരിപാലിക്കണമെന്ന് വാദിക്കുന്നവർ അത് ചെയ്യാവുന്നതാണെന്നും എന്നാൽ നായയുടെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി നിരീക്ഷിച്ചു.പ്രശ്‌നക്കാരായ നായ്‌ക്കളെയും അല്ലാത്തവയെയും പ്രത്യേകം പാർപ്പിക്കാൻ സൗകര്യമൊരുക്കിക്കൂടെയെന്ന് കോടതി ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAYDOGS, ISSUE, SUPREME COURT, INTERIM JUDGEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.