തിരുവനന്തപുരം: സംസ്ഥാനത്ത് റണ്ണിംഗ് കോൺട്രാക്ട് സംവിധാനത്തിലേക്ക് വന്ന 1232 കിലോമീറ്റർ റോഡുകളിലും ഉടൻ പരിപാലന ബോർഡുകൾ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിൽ നടപ്പാക്കിയ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം മുഖേന ഒരു വർഷം റോഡുകൾ കേടുപാടുകളില്ലാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്.
റോഡുകളിൽ കേടുപാടുകൾ ഉണ്ടായാൽ 48 മണിക്കൂറിനകം പരിഹരിക്കണമെന്നാണ് വ്യവസ്ഥ. ഉദ്യോഗസ്ഥർക്കാണ് മേൽനോട്ട ചുമതല. ഇക്കാര്യം ജനങ്ങളെ അറിയിക്കാനാണ് ബോർഡുകൾ സ്ഥാപിക്കുന്നത്. നീല നിറത്തിലുള്ള ബോർഡുകളിൽ കരാറുകാരന്റെ പേരും ഫോൺ നമ്പരും ഉദ്യോഗസ്ഥന്റെ ഫോൺ നമ്പരും ടോൾ ഫ്രീ നമ്പരും ഉണ്ടാകും. റോഡിന്റെ പേരും കിലോമീറ്റർ അടക്കമുള്ള വിവരങ്ങളും രേഖപ്പെടുത്തും. ഇതോടെ കേടുപാടുണ്ടായാൽ വിവരം കരാറുകാരനെയും ഉദ്യോഗസ്ഥരെയും അറിയിക്കാം. അവർ ഇടപെട്ടില്ലെങ്കിൽ മന്ത്രിയുടെ ഓഫീസടക്കം പരിശോധിക്കും.
സംസ്ഥാനത്ത് പരിപാലന കാലാവധിയിൽ (DLP) വരുന്ന റോഡുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി 3500 ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതോടെ മഴക്കാലത്ത് ഡി.എൽ.പിയിൽ ഉൾപ്പെട്ട റോഡുകൾ കേടുപാടുകളില്ലാതെ നിലനിറുത്തുവാൻ സാധിച്ചിരുന്നു. കരാറുകാരൻ സ്വന്തം ചെലവിൽ കേടുപാടുകൾ പരിഹരിച്ചതിലൂടെ ഖജനാവിന് കോടിക്കണക്കിന് രൂപ ലാഭമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |