SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.19 PM IST

 രാജ്പഥ് ഇനി കർത്തവ്യപഥ് അടിമത്ത ചിഹ്നങ്ങൾ മായ്ച്ചു: പ്രധാനമന്ത്രി  നേതാജി അഖണ്ഡഭാരതത്തിലെ ആദ്യ പ്രധാനമന്ത്രി

prime-minister

ന്യൂഡൽഹി: കോളനിവാഴ്ച്ചയുടെ ശേഷിപ്പുകൾ തുടച്ചു നീക്കുമെന്ന പ്രധാനമന്ത്രിയുടെ 75-ാം സ്വാതന്ത്ര്യ ദിന സന്ദേശത്തിലെ പ്രഖ്യാപനം നടപ്പിലാക്കി രാജ് പഥിനെ കർത്തവ്യ പഥ് ആക്കി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ്ജ് അഞ്ചാമനോടുള്ള ബഹുമാനസൂചകമായി പേരിട്ട കിംഗ്സ് വേ എന്ന രാജ് പഥ് ഇനി മുതൽ കർത്തവ്യപഥ്.

വ്യാഴാഴ്ച്ച നടന്ന ചടങ്ങിൽ ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. 28 അടി ഉയരവും 280 മെട്രിക് ടൺ ഭാരവുമുള്ളതാണ് പ്രതിമ. 26,000 മണിക്കൂർ ചെലവിട്ടാണ് ശില്പികൾ പ്രതിമ നിർമ്മിച്ചത്. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ പുതുക്കിപ്പണിതത്.

പൊതു ജനങ്ങൾക്കായി നടപ്പാത, ലഘു ഭക്ഷണ ശാലകൾ, ടോയ്‌ലറ്റുകൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്‌പഥ് പുനർനാമകരണം ചെയ്ത് കർത്തവ്യ പഥ് ആക്കാൻ എൻ.ഡി.എം.സി തീരുമാനിച്ചത്.

സെൻട്രൽ വിസ്തയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി അടുത്ത റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ അവരെ ക്ഷണിക്കുമെന്ന് ഉറപ്പ് നൽകി.

രാഷ്ട്രപതിഭവൻ മുതൽ നാഷണൽ സ്റ്റേഡിയം വരെ സെൻട്രൽ വിസ്ത പുൽത്തകിടി ഉൾപ്പെടുന്ന പ്രദേശമാണ് കർത്തവ്യപഥ്. റിപ്പബ്ലിക് ദിന പരേഡ് ഇത് വഴിയാണ് കടന്നു പോകുന്നത്. ഇന്ത്യാഗേറ്റ് പരിസരത്ത് 16.5 കിലോമീറ്റർ നടപ്പാത, പാർക്കിംഗ് സൗകര്യം, 900 ലധികം വിളക്കുകാലുകൾ, മലിന ജല പുനരുപയോഗ പ്ലാന്റ്, പൊതു ശൗചാലയങ്ങൾ, കുടിവെള്ള സൗകര്യം, മഴവെള്ള സംഭരണി തുടങ്ങിയ ഒട്ടേറെ സവിശേഷതകളാണ് സെൻട്രൽ വിസ്ത പദ്ധതിക്കുള്ളത്.

നേതാജിയുടെ പ്രതിമ അനാച്ഛാദനം ആധുനിക ഇന്ത്യയുടെ പ്രാണപ്രതിഷ്ഠയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്പഥ് അടിമത്തിന്റെ പ്രതീകമായിരുന്നു. ഇന്ത്യക്കാരെ അടിമകളാക്കിയ ബ്രിട്ടീഷുകാർക്ക് വേണ്ടി നിർമ്മിച്ചതായിരുന്നു അത്. ഇപ്പോൾ ആ അടിമത്തത്തിന്റെ ചിഹ്നം എന്നന്നേക്കുമായി മായ്ച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഖണ്ഡഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. സ്വാതന്ത്ര്യത്തിന് മുന്നേ ആൻഡമാൻ നേതാജി സ്വതന്ത്രമാക്കി. എന്നാൽ, സ്വാതന്ത്ര്യം നേടിയ ശേഷം നേതാജിയെ നാം മറന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന്റെ ആശയങ്ങൾ പിന്തുടർന്നിരുന്നെങ്കിൽ രാജ്യം ഉന്നതിയിലെത്തുമായിരുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ ബി.ജെ.പി സർക്കാർ എടുത്ത തീരുമാനങ്ങളിൽ നേതാജിയുടെ ആശയങ്ങളും സ്വപ്നങ്ങളും പ്രതിഫലിക്കുന്നത് കാണാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.