ന്യൂഡൽഹി: അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസ, ഓൺലൈൻ പഠനത്തിലൂടെ നേടുന്ന ബിരുദവും ബിരുദാനന്തര ബിരുദവും റഗുലർ കോഴ്സുകൾക്ക് തുല്യമാക്കി യു.ജി.സി. തൊഴിൽ, പ്രമോഷൻ, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് ഇനി മുതൽ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകൾക്ക് തുല്യ പരിഗണന ലഭിക്കും.
ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടാനും വിദേശകാര്യ മന്ത്രാലയം വഴി അപേക്ഷിക്കാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹവുമാകും ഈ മാറ്റം. റഗുലർ സർട്ടിഫിക്കറ്റ് അല്ല എന്ന വേർതിരിവാണ് ഇല്ലാതാകുന്നത്.യു.ജി.സി അംഗീകാരമുള്ള ഓപ്പൺ, വിദൂരവിദ്യാഭ്യാസം അല്ലെങ്കിൽ ഓൺലൈൻ മോഡ് വഴി നൽകുന്ന ബിരുദ, ബിരുദാനന്തര ബിരുദങ്ങളും പി.ജി ഡിപ്ലോമകളും റഗുലർ കോഴ്സുകൾക്ക് തുല്യമായി കണക്കാക്കുമെന്ന് യു.ജി.സി സെക്രട്ടറി രജനീഷ് ജെയിനാണ് ഇന്നലെ അറിയിച്ചത്. യു.ജി. സിയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളും ഓൺലൈൻ പ്രോഗ്രാമുകളും 2020ലെ 22ാം റഗുലേഷൻ പ്രകാരമാണ് തുല്യമാക്കുന്നത്. എന്നാൽ എൻജിനിയറിംഗ്, മെഡിസിൻ, ഡെന്റൽ, ഫാർമസി, നഴ്സിംഗ്, ആർക്കിടെക്ചർ, ഫിസിയോ തെറാപ്പി തുടങ്ങിയവയ്ക്ക്നേരിട്ടുള്ള പരിശീലനം ആവശ്യമുള്ളതിനാൽ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗിൽ ഉൾപ്പെടുത്തില്ല.
തീരുമാനത്തിനു പിന്നിൽ
വിദൂര, റഗുലർ കോഴ്സുകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ വ്യത്യസ്തമായി നൽകുന്നത് വലിയ വേർതിരിവുണ്ടാക്കുന്നു
വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് ചില സർവകലാശാലകൾ സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്താറുണ്ട്
വിദേശരാജ്യങ്ങളിൽ വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന് പരാതിയുമുണ്ട്
റഗുലർ ബിരുദമല്ലെങ്കിൽ ജോലിയിൽ സ്ഥാനക്കയറ്റം നിഷേധിക്കലും തരംതാഴ്ത്തലും നേരിടേണ്ടി വരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |