ദാമ്പത്യ ജീവിതത്തിൽ എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാൽ ശരീരത്തിനും മനസിനും ഒരുപോലെ ഹാനികരമാകുന്ന ബന്ധങ്ങൾ ബാധ്യതയാണ്. അവ ഉപേക്ഷിക്കപ്പെടേണ്ടതുമാണ്
വിവാഹപ്പരസ്യത്തിലൂടെയാണ്ദിവ്യ അയാളെ പരിചയപ്പെട്ടത്. വിവാഹത്തിലേക്കെത്തുമെന്ന പ്രതീക്ഷയിൽ വളരെഅടുത്തു.പക്ഷേ ആ ബന്ധത്തിന്റെ തകർച്ച ആരുടെ ജീവിതത്തിലും സംഭവിക്കാൻ പാടില്ലാത്ത വിധത്തിലായിരുന്നു. ദിവ്യയെ പ്പോലെയുള്ളവരുടെ ലിവിംഗ് ടുഗെദറിനെക്കുറിച്ച് കേട്ടപ്പോൾ അതല്ല വേണ്ടതെന്നു തോന്നിയിട്ടുണ്ട് .നിയമോപദേശത്തിനായി വരുന്നവരെല്ലാം ഒരു ഘട്ടം കഴിയുമ്പോൾ സുഹൃത്തുക്കളായി മാറാറുണ്ട്.സ്വന്തം അനുഭവം ദിവ്യ പറഞ്ഞു. കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനത്തിലെ സയന്റിസ്റ്റ് ഗ്രേഡിൽ ജോലിയാണ് ദിവ്യയ്ക്ക്. സമാന വിദ്യാഭ്യാസ യോഗ്യതയുള്ള , വിദേശത്തു ജോലി ചെയ്യുന്നയാൾ കാണാനായി വന്നു, സൗഹൃദം വളർന്നു, വിവാഹം നടത്താനുള്ള സാഹചര്യങ്ങൾ ഒത്തുവരാൻ വൈകിയതോടെ പരസ്പര ധാരണയോടെ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. രഹസ്യമായല്ല , പരസ്യമായി.സ്വന്തം ഓഫിസിലും കുടുംബത്തിലും എല്ലാത്തരം സാമൂഹ്യ ജീവിതവും ആസ്വദിക്കുന്ന പങ്കാളികളായി .
കൊവിഡ് കാലത്തു വിദേശ ജോലി നഷ്ടപ്പെട്ടു വന്ന ആ പങ്കാളിക്ക് ബിസിനസ്സ് തുടങ്ങാനും വാഹനം വാങ്ങാനും വൻ ബാദ്ധ്യത സ്വയം ഏറ്റെടുത്തു. കൊവിഡ് കാലം കഴിഞ്ഞതോടെ നാട്ടിലെ ബിസിനസ് സഹോദരനെ ഏൽപ്പിച്ചു വിദേശത്തേക്ക് പോയ പങ്കാളിയെ പിന്നീട ദിവ്യക്കു കാണാനേ കഴിഞ്ഞില്ല. സ്വന്തം വാഹനം തലപ്പാടി ക്രോസ് ചെയ്ത വിവരം 'ഫാസ് ടാഗ് " പറഞ്ഞപ്പോഴും സംശയിച്ചില്ല. നാട്ടിൽ നിന്നുള്ള സുഹൃത്ത് വിവാഹ ഫോട്ടോ സഹിതം മെസ്സേജ് ചെയ്തപ്പോഴാണ് തന്റെ ലിവിംഗ് ടുഗെദർ ബന്ധം അവസാനിപ്പിച്ച് പങ്കാളി നിയമപരമായ മറ്റൊരു വിവാഹത്തിലെത്തിയ വിവരം ദിവ്യ അറിഞ്ഞത്. തന്റെ കുടുംബത്തിലും ഓഫീസിലും സുഹൃത്തുക്കൾക്കിടയിലും മാതൃകാപങ്കാളിയായി അറിയപ്പെട്ടയാൾ നഷ്ടപെട്ടതോടൊപ്പം വൻ സാമ്പത്തിക ബാദ്ധ്യതയുടെയും ഉടമയായി. ഇനിയെന്ത് ? എങ്ങനെ ?എന്ന ചോദ്യവുമായി വന്ന ദിവ്യയുടേതുപോലുള്ള നിരവധി സുഹൃത്തുക്കളെ കാണുമ്പോൾ 'ലിവിംഗ് ടുഗെദർ" ബാദ്ധ്യതയില്ലാ ബന്ധങ്ങളെന്ന് പറയാൻ എങ്ങനെയാണ് ആവുക? എങ്ങനെയാണ് അത്തരം ബന്ധങ്ങളെ പ്രേത്സാഹിപ്പിക്കാനാവുക ?ബാദ്ധ്യതകളില്ലാതെ ജീവിതം ആസ്വദിക്കുന്നതിന് വിവാഹം ഒരു തടസമായി പുതുതലമുറ കാണുന്നുവെന്ന കേരള ഹൈക്കോടതി നിരീക്ഷണം ലിവിംഗ് ടുഗെദർ ബന്ധങ്ങളെ പറ്റിയുള്ള ചർച്ച സജീവമാക്കിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗെദർ ബന്ധങ്ങൾ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹ മോചിതരുടെയും ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെയും എണ്ണം കൂടുന്നത് സമൂഹ വളർച്ചയ്ക്ക് നല്ലതല്ലെന്നും ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃസംസ്കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചിരിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമെന്ന ഉടമ്പടിയ്ക്കു 'ബദൽ"എന്ന നിലയിൽ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് 'ലിവിംഗ് ടുഗെദർ "പ്രായപൂർത്തിയായ രണ്ട് പേർ, അവരുടെ താത്്പര്യാർത്ഥം ഒരുമിച്ച് താമസിക്കുന്നതാണ് ലിവിംഗ് ടുഗെദറിന്റെ സങ്കല്പം.
വിദേശരാജ്യങ്ങളിൽ നേരത്തേ തന്നെ പ്രചാരത്തിലിരുന്ന ലിവിംഗ് ടുഗെദർ രീതി അടുത്ത കാലങ്ങളിലായി ഇന്ത്യയിലും വ്യാപകമാകുന്നുണ്ട്. ഇതിനെതിരെ ധാരാളം വിമർശനങ്ങളും ഉയരാറുണ്ട്. അതേസമയം ലിവിംഗ് ടുഗെദറിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗവും ഇന്ന് രാജ്യത്തുണ്ട്.വിവാഹം വേണോ ലിവിംഗ് ടുഗെദർ പോരേ എന്ന ചോദ്യത്തിന് ഇത് രണ്ടുമല്ല വേണ്ടത് . അതിക്രമ രഹിത (violence free life) ജീവിതമാണ് സ്ത്രീക്ക് വേണ്ടതെന്നു പറയാനാണ് രണ്ടു പതിറ്റാണ്ടിലേറെയായി കുടുംബകോടതിയിലേക്കെത്തുന്ന ദമ്പതികളുമായി അടുത്ത് നിന്ന് സംവദിക്കുന്ന ഒരാളെന്ന നിലയിൽ തോന്നുന്നത്. സമാധാനപരമായ ജീവിതം തന്നെയാണ് ഭൂരിപക്ഷം പുരുഷന്മാർക്കും വേണ്ടത്. സ്ത്രീപുരുഷേതര വിഭാഗങ്ങളുടെ കുടുംബ ബന്ധങ്ങളെ പരിഗണിക്കുന്ന തരത്തിലേക്ക് നമ്മുടെ സമൂഹവും നിയമവും മാറിയിട്ടില്ലെങ്കിലും അവർക്കും വേണ്ടത് സ്വസ്ഥതയാർന്ന ജീവിതമല്ലാതെ മറ്റൊന്നാവില്ല.
മറ്റൊരു സുഹൃത്ത് ഡോ.മിനിയുടെ വിവാഹം കുടുംബക്കാർ ആലോചിച്ചു എല്ലാവിധ ആചാരാനുഷ്ടാനങ്ങളോടും കൂടി നടത്തിയതാണ്. സമാന വിദ്യാഭ്യാസ യോഗ്യതയും സർക്കാർ ജോലിയും കൂടിയാവുമ്പോൾ മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. തുടർപഠനം തുടങ്ങിയതോടെയാണോ , ഗർഭിണിയായതോടെയാണോ ബന്ധത്തിൽ വിള്ളൽ വീണതെന്നു പറയാൻ മിനിക്ക് തന്നെയാവില്ല. സാമ്പത്തികവും സാമൂഹ്യവുമായ ഉയർന്ന പദവിയിലുള്ള ഡോക്ടർ ദമ്പതികളുടെ നിയമ പോരാട്ടം വർഷങ്ങൾ തുടർന്നു.
വിദഗ്ദ്ധ ന്യൂറോ സർജനായ മിനി, കുടുംബ ഉത്തരവാദിത്വങ്ങളിലും ഒട്ടും പിന്നിലായിരുന്നില്ല പക്ഷെ ടോക്സിക് ആയ ബന്ധത്തിൽ നിന്നു നിയമപരമായി വിടുതൽ ചെയ്യാനുള്ള സങ്കീർണമായ നടപടിക്രമങ്ങൾ കൊണ്ട് വലഞ്ഞതും മകനും പ്രായമായ മാതാപിതാക്കളും അനുഭവിക്കേണ്ടി വന്നതുമായ വിഷമങ്ങളും ഉന്നതപഠനത്തിനായി വിദേശത്തു ലഭിച്ച അവസരങ്ങൾ ഒഴിവാക്കേണ്ടി വന്നതും കേസിനു പിറകെ കേസുമായി ഓടേണ്ടി വന്നതുമായ അനുഭവങ്ങളുള്ള മിനി ‘ഇനിയൊരു വിവാഹത്തിനില്ല’. ഒക്കെ കഴിഞ്ഞു,സ്വസ്ഥമായി, കുഞ്ഞും വളർന്നു, ഇനി ലിവിംഗ് ടുഗെദർ മതി" എന്ന് പറഞ്ഞാൽ അവളനുഭവിച്ച ബുദ്ധിമുട്ടുകളിൽ ഒപ്പം നിന്നയാളെന്ന നിലയിൽ അത് പ്രോത്സാഹിപ്പിക്കാതിരിക്കുന്നതെങ്ങനെ?.നിലനിൽക്കുന്ന പിതൃ മേധാവിത്വ സമൂഹത്തിൽ ആത്യന്തികമായി സ്ത്രീകളും കുട്ടികളും തന്നെയാണ് ഏതു തരം ബന്ധങ്ങളുടെയും തകർച്ചയുടെ ഭാഗമായി ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള തുല്യ ഉത്തരവാദിത്വം നിയമപരമായും ധാർമികമായും ഉറപ്പാക്കേണ്ടതുണ്ട്. ദീർഘകാലം ഒരുമിച്ചു താമസിക്കുന്നത് ( long cohabitation ) വൈവാഹിക ബന്ധമായി ജീവനാംശം പോലുള്ള കാര്യങ്ങൾക്കു പരിഗണിക്കാമെന്ന കോടതി നിരീക്ഷണങ്ങളും വിവാഹം പോലുള്ള ബന്ധങ്ങൾ ( relationship in the nature of marriage ) ഗാർഹിക അതിക്രമത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം ഉൾക്കൊള്ളു ന്നുവെന്നത് വളർന്നു വരുന്ന നീതിശാസ്ത്രം( developing jurisprudence ) ലിവിംഗ് ടുഗെദർ ബന്ധങ്ങളിലും നിയമ സംരക്ഷണം വേണമെന്നതിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
ദാമ്പത്യ ജീവിതത്തിൽ എല്ലാ നിമിഷവും പ്രണയഭരിതമാകണമെന്നില്ല. എന്നാൽ ശരീരത്തിനും മനസിനും ഒരുപോലെ ഹാനികരമാകുന്ന ബന്ധങ്ങൾ ബാദ്ധ്യത തന്നെയാണ്. അവ ഉപേക്ഷിക്കപ്പെടേണ്ടതുമാണ്. ജീവിതത്തിൽ പരസ്പരം മനസിലാക്കാനാവാതെ നേട്ടകോട്ടങ്ങളുടെയും ആസ്തി ബാദ്ധ്യതകളുടെയും കണക്കുകൾ നോക്കി മുന്നോട്ടു കൊണ്ട് പോവുന്നവയും കുടുംബ ത്തിനും സമൂഹത്തിനും ബാദ്ധ്യതയാണ്. മറിച്ച് ഉള്ളു തുറന്നു സംസാരിക്കാനും ആകുലതകളും ആശങ്കകളും സന്തോഷങ്ങളും മറയില്ലാതെ പങ്കുവയ്ക്കാനും കഴിയുന്ന ബന്ധങ്ങൾ ഏതു തരത്തിലുള്ളവയാണെന്ന വിശകലനത്തിനും വിചിന്തനങ്ങൾക്കും അതീതമായി മനോഹാരിതയുള്ളവയാണ്. ഏതു തരം ഇൻസ്റ്റിറ്റ്യൂഷൻ ആയാലും പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ കുടുംബത്തിനകത്തെ ജനാധിപത്യം ഉറപ്പാക്കലാണ് പ്രധാനം. അത്തരം ബന്ധങ്ങൾ സൃഷ്ടി ക്കപ്പെടാനും സംരക്ഷിക്കപ്പെടാനുമുള്ള ചർച്ചകളും പ്രോത്സാഹനവുമാണ് സമൂഹത്തിൽ നിന്നുമുണ്ടാവേണ്ടത് .വിവാഹമോ വിവാഹേതരമോ എന്നതല്ല, സ്വസ്ഥതയാണ് ശരിക്കും വേണ്ടത്.
( ലേഖികയുടെ ഫോൺ: 94473 61046)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |