SignIn
Kerala Kaumudi Online
Thursday, 25 April 2024 7.13 PM IST

ഗുരുദേവ ദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: പി.എസ്. ശ്രീധരൻപിള്ള

കൊച്ചി: ശ്രീനാരായണ ഗുരുദേവന്റെ ദർശനവും കൃതികളും വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നിലവിലെ പല പ്രശ്നങ്ങളും പ്രതിസന്ധികളും ഒഴിവാക്കാൻ കഴിഞ്ഞേനെയെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. എറണാകുളം ശ്രീനാരായണ സദനം ട്രസ്റ്റിന്റെ (എസ്.എൻ.വി.സദനം) ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവ ദർശനം മാർഗമായി സ്വീകരിച്ച എസ്.എൻ.വി സദനം സമൂഹത്തിന് മാതൃകയാണ്. രാജ്യത്തിന്റെ പുതിയ വിദ്യാഭ്യാസ നയരൂപീകരണ ചർച്ചകളിൽ ഒന്നിൽ പങ്കെടുക്കാൻ അവസരമുണ്ടായപ്പോൾ ശ്രീനാരായണ ഗുരുദേവന്റെയും ചട്ടമ്പസ്വാമികളുടെയും കൃതികളും ജീവിതവും ഉൾക്കാള്ളിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാരമായ പ്രശ്നങ്ങളുണ്ട്. വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ഇപ്പോൾ കാനഡയിലേക്കും അമേരിക്കയിലേക്കും മറ്റും കുടിയേറാനുള്ള പരക്കം പാച്ചിലിലാണ്. പ്രത്യേകതരം മാനസികാവസ്ഥയാണിത്. മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. പ്രവാസ ജീവിതത്തെ കുറ്റം പറയാനാവില്ലെങ്കിലും ഈ പ്രവണതയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്.

ആത്മീയതയുടെ സന്ദേശവാഹകനായി മാറിയ ആളാണ് ശ്രീനാരായണ ഗുരുദേവൻ. അതിനൊപ്പം ഉച്ചനീചത്വങ്ങൾക്കെതിരെ രംഗത്തുവരാനും ഗുരുവിന് കഴിഞ്ഞു. ജാതിപീഡനം സഹിക്കവയ്യാതെ വിശ്വാസങ്ങളോട് വിടപറയാനുള്ള ആലോചനകളുണ്ടായപ്പോൾ അത് വിലക്കിയത് ഗുരുദേവനാണ്. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച ചിന്താധാര രൂപപ്പെടുത്താൻ ഗുരുവിന് കഴിഞ്ഞുവെന്നതാണ് പ്രധാനം. മലയാളമണ്ണിൽ പിറന്ന മഹത്തുക്കളായ ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമിയും വിശ്വവിജയികളായി മാറേണ്ടവരാണ്. മിസോറാം ഗവർണറായിരിക്കെ ദൈവദശകം ആ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് കണ്ടിരുന്നു. ആനുകാലിക പ്രശ്നങ്ങൾക്കുള്ള പരിഹാരം ദൈവദശകത്തിലുണ്ട്. അത് പഠിക്കാനുള്ള സാവകാശം പക്ഷേ മലയാളികൾക്ക് ഇല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എം.കെ.സാനു ശതാബ്ദി സന്ദേശം നൽകി. ശതാബ്ദി സ്മരണിക ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് കോപ്പി നൽകി എം.കെ.സാനു നിർവഹിച്ചു. മേയർ അഡ്വ. എം.അനിൽകുമാർ ലോഗോ പ്രകാശനം ചെയ്തു. സാഹിത്യകാരനായ ആലങ്കോട് ലീലാകൃഷ്ണനും എറണാകുളം ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലതിക പണിക്കരും സംസാരി​ച്ചു. സദനം സ്ഥാപകയും മാർഗദർശിയുമായ തപസ്വിനി അമ്മയെക്കുറിച്ച് പ്രസിഡന്റ് എം.ആർ.ഗീത സംസാരിച്ചു. എസ്.എൻ.വി.സദനം സെക്രട്ടറി ജെ.ദീപ്തി സ്വാഗതവും സദനത്തിന്റെ ഭാഗമായ കെ.എസ്.രാഘവൻ സ്മാരക ലൈബ്രറി പ്രസിഡന്റ് ഡോ.ശാന്താദേവി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.