കോട്ടയം. നീലംപേരൂർ പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണി ഉത്സവത്തിന് തുടക്കമായി. സമാപനം 24ന്. ഒരു ഗ്രാമജനതയുടെ കരവിരുതിന്റെ സമർപ്പണവും നിറങ്ങളുടെ ഉൽസവവുമാണ് പൂരം പടയണി . അവിട്ടം നാളിൽ ശ്രീകോവിലിൽ നിന്നും മേൽശാന്തി പകർന്നു നൽകുന്ന അഗ്‌നി പടയണി ആചാര്യൻ പടയണിക്കളത്തിലേയ്ക്ക് ആവാഹിക്കും. ഈ തിരിനാളം ഗൃഹനാഥന്മാർ വീടുകളിൽ നിന്നും തെറുത്തു കൊണ്ടു വരുന്ന ചൂട്ടുകറ്റകളിലേയ്ക്ക് പകരും. ഇവ കൈയ്യിലേന്തി ക്ഷേത്രമതിൽക്കെട്ടിന് പുറത്ത് പടിഞ്ഞാറ് ഭാഗത്തുള്ള ചേരമാൻ പെരുമാൾ സ്മാരകത്തിൽ ചെന്ന് അനുവാദം ചോദിക്കുന്നതോടെയൊണ് പടയണിചടങ്ങുകൾ ആരംഭിക്കുന്നത്.
ഇന്നും നാളെയും രാത്രി പത്തിന് ചൂട്ടുപടയണി നടക്കും. 13ന് രാത്രി പത്തിന് പൂമരമാണ് പടയണിക്കളത്തിലെത്തുക. 14ന് തട്ടുകുടയും, 15ന് പാറാവളയവും കളത്തിലെത്തും. 16ന് രാത്രി കുടനിർത്ത്. ഇതോടൊപ്പം കുടംപൂജകളിയും തോത്താകളിയും നടക്കും. 17ന് രാത്രി മുതൽ പ്ലാവിലക്കോലങ്ങൾ കളത്തിലെത്തും. ആദ്യദിവസം താപസക്കോലം. 18ന് ആനയും, 19ന് ഹനുമാനും. 20ന് പ്ലാവിലനിർത്ത്. ഭീമസേനനാണ് ഈ ദിനത്തിലെ പ്ലാവിലക്കോലം, കുടംപൂജകളിക്കും തോത്താകളിക്കും ശേഷം പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്. 21ന് പിണ്ടിയും കുരത്തോലയും, 22ന് കൊടിക്കൂറ, കാവൽ പിശാച് എന്നിവ പടയണിക്കളത്തിലെത്തും.
23നാണ് മകം പടയണി. ഉച്ചയ്ക്ക് ഒന്നിന് ചിറമ്പ്കുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടർച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി. തുടർന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 24ന് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തിൽ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപടയണി. 12ന് ഉച്ചപ്പൂജ, കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്. വൈകിട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിയ്ക്കൽ. രാത്രി പത്തിന് കുടംപൂജകളി, 10.30ന് മേൽശാന്തി ശങ്കരൻനമ്പൂതിരി സർവ്വപ്രായശ്ചിത്വം നടത്തും. തുടർന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ സി.കരുണാകരണ കൈമൾ ചേരമാൻ പെരുമാൾ നടയിലെത്തി അനുജ്ഞ വാങ്ങും. രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങൾ, കോലങ്ങൾ, പൊയ്യാന,സിംഹം എന്നിവയുടെ എഴുന്നള്ളത്തോടെ നീലംപേരൂർ പടയണിക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |