കൊച്ചി: മുളവുകാട് പഞ്ചായത്തിലെ മുളവുകാട്- ബോൾഗാട്ടി റോഡിന്റെ ശാപമൊഴിയുന്നില്ല. ഒന്നര വർഷം കൊണ്ട് രണ്ടു തവണ പൊളിച്ചു പണിത റോഡ് വീണ്ടും പൂർണമായി തകർന്നു. വൻ കുഴികളാണ് ഇപ്പോൾ റോഡ് നിറയെ. വാഹന ഗതാഗതം പോയിട്ട് നേരെചൊവ്വേ കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത അവസ്ഥ.
2021ന്റ തുടക്കത്തിലാണ് 2.5 കിലോമീറ്റർ റോഡ് ജിഡ (ഗോശ്രീ ഇൻലാൻഡ് ഡെവലപ്‌മെന്റ് അതോറിട്ടി) പൂർണമായും പൊളിച്ചു പണിതത്. കിറ്റ്‌കോയായിരുന്നു നിർമ്മാണ ഏജൻസി. ആദ്യ തവണ പണിയുമ്പോൾ തന്നെ നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെ ആദ്യ 2.5കിലോമീറ്റർ പണിതു.
മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് പൊട്ടിപ്പൊളിഞ്ഞു. ജനങ്ങളുടെ പ്രതിഷേധമുയർന്നതോടെ ജിഡ കിറ്റ്‌കോയെക്കൊണ്ട് വീണ്ടും പൊളിച്ച് പണിയിച്ചു. രണ്ടാമത് പണി നടന്നിട്ട് ആറു മാസം തികയുന്നതിനു മുന്നേ പഴതിനേക്കാൾ കൂടുതൽ വീണ്ടും തകർന്നു. ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ യാത്ര ദു:സഹമായി.
ഇതേത്തുടർന്ന് വീണ്ടും പ്രതിഷേധങ്ങൾ ഉയർന്നു. റോഡ് സന്ദർശിക്കാനെത്തിയ എൻജിനിയറെ ജനങ്ങൾ റോഡിൽ തടഞ്ഞു വച്ചു. എന്നിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല.
ഒന്നിലേറെ വാർഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് നൂറ് കണക്കിന് കുടുംബങ്ങളുടെ ആശ്രയമാണ്. അതിനിടെ നാല് മാസം മുൻപ് പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് റോഡ് കിറ്റ്‌കോയെക്കൊണ്ട് എത്രയും വേഗം പുനർ നിർമ്മിക്കാൻ തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം കടലാസിലൊതുങ്ങി.
പുനർ നിർമ്മാണം ഉടൻ: ജിഡ
റോഡിന്റെ ശോച്യാവസ്ഥ നേരിൽക്കണ്ട് മനസിലാക്കിയിരുന്നുവെന്ന് കിറ്റ്‌കോ അധികൃതർ വ്യക്തമാക്കി. പുനർ നിർമ്മാണം സംബന്ധിച്ച കാര്യങ്ങൾ കിറ്റ്‌കോയുമായി ചർച്ച ചെയ്തിട്ടുണ്ട്. എത്രയും വേഗം ഇതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് കിറ്റ്‌കോ അറിയിച്ചത്. കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ പുനർ നിർമ്മാണത്തിന്റെ സാമ്പത്തിക ചെലവുകൾ ഉപകരാറുകാരനിൽ മാത്രം നിഷ്പ്തമായിരിക്കുമെന്ന് ജിഡ സെക്രട്ടറി രഘു റാം പറഞ്ഞു.
കൈമലർത്തി പഞ്ചായത്ത്
മുളവുകാട്-ബോൾഗാട്ടി റോഡ് വീതികൂട്ടുന്നതിനാണ് ജിഡയ്ക്ക് കൈമാറിയത്. അതിനാൽ തന്നെ പഞ്ചായത്തിന് ഈ റോഡിന്റെ പുനർ നിർമ്മാണത്തിൽ പങ്കൊന്നുമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി മണിക്കുട്ടി പറഞ്ഞു. റോഡ് തകർന്നപ്പോൾ പലവട്ടം ജിഡ അധികൃതരെയും കിറ്റ്‌കോയെയും അറിയിച്ചിരുന്നു. പുനർ നിർമ്മാണം പരിഗണനയിലാണെന്നാണ് ഇരു ഭാഗത്തു നിന്നും അറിയാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ കേസും നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
......................................
നാട്ടുകാരുടെ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണം. ദിവസവും നിരവധിപ്പേരാണ് കുഴികളിൽ വീളഴുന്നത്.
ജോയി, ജോയി സ്‌റ്റോഴ്‌സ്, മുളവുകാട്
ഇത്രവലിയ തുക മുടക്കി പണിത് റോഡ് നിരന്തരം തകരുന്നതിനു പിന്നിൽ അഴിമതിയുണ്ടോ എന്നാണ് സംശയം.
ശ്രീജിത്ത്, പ്രദേശവാസി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |