കാസർകോട് : മെഡിസെപ് പദ്ധതിയെക്കുറിച്ചുള്ള എന്ത് സംശയങ്ങളും ചോദിക്കാം. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആശങ്കകൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാർ ഏത് സമയവും തയ്യാറാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഘട്ടത്തിലും മുൻകൂറായും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളിൽ നിന്നും ലഭിക്കുന്ന മറുപടികൾ അവ്യക്തമെന്ന് തോന്നുകയാണെങ്കിൽ ഉപഭോക്താക്കളായവർക്കെല്ലാം നോഡൽ ഓഫീസർമാരെ ബന്ധപ്പെടാം.
ആശുപത്രിയിൽ 24 മണിക്കൂറിലധികം സമയം കിടത്തിചികിത്സ നടത്തുന്നത് മുതൽ മെഡിസെപ് ആനുകൂല്യത്തിനർഹത നേടുന്നുവെന്നതും പദ്ധതിയുടെ നേട്ടമാണ്. വിദഗ്ധ ചികിത്സ ആവശ്യമാകുമ്പോഴും സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുന്നുവെന്നത് നേട്ടമാണ്. പദ്ധതി പ്രകാരം എല്ലാ വർഷവും മൂന്ന് ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്.
കാസർകോട്ട് 31670 ഗുണഭോക്താക്കൾ
ജില്ലയിൽ പെൻഷൻകാരും ജീവനക്കാരുമുൾപ്പെടെ 31670 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. രണ്ടുമാസം കൊണ്ട് 3.16 കോടിരൂപ പ്രീമിയം ഇനത്തിൽ ഈടാക്കിയിട്ടുണ്ട്. ഇതുവരെ ജില്ലയിലെ 164 പേർക്കായി 51.38 ലക്ഷം രൂപ അനുവദിച്ചതായി ഇൻഷുറൻസ് കമ്പനി അധികൃതർ അറിയിച്ചു. ഏറ്റവും കൂടുതൽ തുക അനുവദിച്ചത് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കാണ്. 159 തവണകളായി 50.66 ലക്ഷം രൂപയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി അനുവദിച്ചത്.
ഗുരുതരരോഗങ്ങൾക്ക് ഉയർന്ന തുക
ഗുരുതരമായ രോഗങ്ങളുടെ കാര്യത്തിൽ ഉയർന്ന തുക അനുവദിക്കും. ആദ്യ വർഷത്തിൽ ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്ക് കൊണ്ടുപോകാമെന്നതും മെഡിസെപ് പദ്ധതിയുടെ നേട്ടമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴിൽ ക്ലെയിം ചെയ്യാമെന്നതും ഏറെ ഗുണകരമാണ്. സംശയ ദൂരീകരണത്തിന് നോഡൽ ഓഫീസർമാർക്ക് പുറമെ പരാതി പരിഹാരത്തിന് ജില്ലാതല സമിതിയും നിലവിലുണ്ട്.
ഫോൺ: 7994665210, 7736799929.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |