കൊച്ചി: വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ചെല്ലാനത്ത് നിലവിൽ ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം നടക്കുന്ന പുത്തൻതോടു മുതൽ ഫോർട്ടുകൊച്ചി വരെയുള്ള 11 കി.മീ. കടൽഭിത്തി നിർമ്മാണത്തിനാവശ്യമായ തുക അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ആലപ്പുഴ- കൊച്ചി രൂപതകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മനുഷ്യചങ്ങലയിൽ ആയിരങ്ങൾ കണ്ണികളായി. കൊച്ചിൻ പോർട്ടിന്റെയും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിന്റെയും വരവോടു കൂടി ശക്തമായ കടലാക്രമണത്തിന് ഇരയായ പ്രദേശമാണ് ഫോർട്ടു കൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരമേഖല. പോർട്ട് നിർമ്മാണ വേളയിൽ സർക്കാർ വാഗ്ദാനം ചെയ്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കാതിരുന്നതു മൂലം അതിരൂക്ഷമായ തീരനഷ്ടവും കടലാക്രമണവുമാണ് ഈ പ്രദേശം നേരിടേണ്ടി വന്നത്. അത് പരിഗണിച്ച് വിഴിഞ്ഞത്ത് വിദഗ്ധവും നിഷ്പക്ഷവുമായ പഠനം പൂർത്തിയാക്കുന്നതു വരെ നിർമ്മാണ പ്രവർത്തികൾ നിറുത്തി വയ്ക്കണമെന്നും സമരം ആവശ്യപ്പെട്ടു.
ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള 17കി.മീ നീളത്തിൽ തീർത്ത മനുഷ്യച്ചങ്ങലയിൽ അരൂർ കുമ്പളങ്ങി മേഖലകളിൽ നിന്ന് ആയിരങ്ങൾ കണ്ണികളായി. കെ.ആർ.എൽ.സി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ കെ.സി.ബി.സി സെക്രട്ടറി ജനറൽ ഡോ. ജേക്കബ് പാലക്കപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ സമര പ്രഖ്യാപനം നടത്തി.
സമരസമിതി രക്ഷാധികാരി ഫാ.ജോപ്പൻ അണ്ടിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി, ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ഡോ. ജോയി പുത്തൻവീട്ടിൽ, കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ.തോമസ്, ഫാ. രാജു കളത്തിൽ എന്നിവർ സംസാരിച്ചു. ഉദ്ഘാട വേദിക്ക് പുറമേ മറ്റ് 25 ഇതര വേദികളിലും ഒരേ സമയം വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |