മാള: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള പള്ളിപുറം സ്വദേശി സാത്താൻ അനീഷ് എന്നറിയപ്പെടുന്ന അനീഷ് കരീമിനെ (38) ആണ് മാള എസ്.എച്ച്.ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ എറണാകുളം പള്ളുരുത്തിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലായ് 27ന് രാത്രി പത്തിന് പുത്തൻചിറ സ്വദേശിയായ അമ്പത്തിമൂന്നുകാരിയെ ആക്രമിച്ച കേസിലാണ് ഇയാൾ പിടിയിലായത്. സംഭവ ദിവസം രാത്രി ഒമ്പതോടെ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിലേക്ക് പ്രതി മഴക്കോട്ടു ധരിച്ചെത്തി ജനലിൽ തട്ടി വാതിൽ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ മുൻവശത്തെ വാതിൽ ചവിട്ടി തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
സ്ത്രീ ബഹളംവച്ചപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രണ്ട് കിലോമീറ്റർ ദൂരെയുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിൽ കയറി ഇയാൾ അക്രമം നടത്തിയിരുന്നു. അക്രമത്തെ ചെറുക്കാൻ ശ്രമിച്ച സ്ത്രീയെ കത്തികൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിലെ എളവൂരിൽ വൃദ്ധയായ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് രണ്ട് പവൻ സ്വർണം കവർന്ന കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എ.എസ്.ഐമാരായ മുഹമ്മദ് ബാഷി, കെ.ആർ. സുധാകരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജിബിൻ കെ. ജോസഫ്, എ. മാർട്ടിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |