പത്തനംതിട്ട: വിഴിഞ്ഞം സമരത്തിൽ ലത്തീൻ സമുദായം ഒന്നിച്ചുനിന്ന് ശക്തി കാട്ടിയപ്പോൾ സർക്കാരിന് മുട്ടിടിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിന ഘോഷയാത്രയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം സമരം പ്രഖ്യാപിച്ച ലത്തീൻ സമുദായത്തിന്റെ പത്ത് ആവശ്യങ്ങളിൽ ഒൻപതും സർക്കാർ അംഗീകരിച്ചു. ഹാർബർ നിർമ്മാണം നിറുത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം മാത്രമാണ് സമ്മതിക്കാത്തത്. എന്നാൽ, പഠനത്തിന് സമിതിയെ നിയോഗിക്കാമെന്ന് സർക്കാർ പറഞ്ഞത് പത്തിൽ ഒൻപതര ആവശ്യവും അംഗീകരിച്ചതിന് തുല്യമാണ്. സംഘടിച്ച് ശക്തരായാലേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്നാണ് ഇത് നമ്മെ ഒാർമ്മിപ്പിക്കുന്നത്. ഇത് താൻ പറയുമ്പോൾ ജാതി പറയുന്നുവെന്ന് ആക്ഷേപിക്കും.
കുറച്ചുനാൾ കഴിയുമ്പോൾ എൽ.ഡി.എഫ് ഇൗഴവർക്ക് അന്യമാകും. ആദർശ രാഷ്ട്രീയം കൊണ്ട് നാട് ഭരിക്കാനാവില്ലെന്ന് എൽ.ഡി.എഫിന് മനസിലായി. കോൺഗ്രസിൽ ഇപ്പോൾ ഇൗഴവ നേതാവായിട്ട് ഒരാളേ ഉള്ളൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വീണാജോർജ്, കെ.യു ജനീഷ് കുമാർ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.
ഈഴവർ സംഘടിച്ചില്ല,
ഒന്നും കിട്ടിയതുമില്ല
സംഘടിച്ച് ശക്തരാകണമെന്ന് ഗുരുദേവൻ നമ്മോടു പറഞ്ഞിട്ട് തൊണ്ണൂറ്റിഒൻപത് വർഷമായി. ഇഴവർ സംഘടിക്കാത്തതിനാൽ വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക നീതി ലഭിച്ചിട്ടില്ല. പതിനേഴ് ശതമാനമുള്ള സമുദായത്തിന് ഒരു ജില്ല അനുവദിച്ച നാടാണിത്. ഇരുപത്തെട്ട് ശതമാനമുള്ള ഇൗഴവർക്ക് കിട്ടിയത് ഒരു കോളേജ്. ഉമ്മൻചാണ്ടി സർക്കാർ കുറേ സ്വാശ്രയ കോളേജ് അനുവദിച്ചെങ്കിലും നല്ല കോഴ്സുകളൊന്നും തന്നില്ല. ഇൗഴവർക്ക് തന്നതിനേക്കാൾ ഇരട്ടിയിലേറെ കോഴ്സുകൾ മറ്റു സമുദായങ്ങൾക്ക് കൊടുത്തു. തൊഴിലുറപ്പ് പണി മാത്രമാണ് ഇൗഴവർക്ക് ലഭിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
വീണ മിടുക്കി ,
ജനീഷ് ജനകീയൻ
വീണാജോർജ് മിടുക്കിയായ മന്ത്രിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. മന്ത്രി വേദിയിലിരിക്കെയാണ് അദ്ദേഹം ഇതുപറഞ്ഞത്. ഇഷ്ടമില്ലാത്തവർ തൊട്ടതെല്ലാം കുറ്റം എന്ന പോലെ, പട്ടി കടിച്ചാൽ വീണാജോർജ് കടിച്ചതുപോലെയാണ് പറയുന്നത്. മുങ്ങി മരിച്ചാലും പേമാരി വന്നാലും കുറ്റം വീണാ ജോർജിനാണ്. എം.എൽ.എയായി മിടുക്ക് തെളിയിച്ചതുകൊണ്ടാണ് വീണ വീണ്ടും ജയിച്ചത്. മന്ത്രിയായി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീണാ ജോർജ് തൊടുന്നതെല്ലാം കുഴപ്പമെന്നാണ് പ്രചരിപ്പിക്കുന്നത്.
കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ ജനകീയനായ നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനീഷിനെ ഇനി തകർക്കാനാവില്ല. കോന്നി ഇനിയാരും നോക്കേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |