തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം കഴക്കൂട്ടം മേനംകുളം സ്വദേശികളായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരിലേക്ക്. സംശയത്തിലുള്ള ഒരാളുടെ ബന്ധുവിന് അക്രമി സഞ്ചരിച്ച ഡിയോ സ്കൂട്ടറുണ്ട്. ഇവരിലൊരാളുടെ സാന്നിദ്ധ്യം സംഭവ ദിവസം എ.കെ.ജി സെന്റർ പരിസരത്തുണ്ടായിരുന്നെന്ന് സൂചനയുണ്ടെങ്കിലും മൊബൈൽ ടവർലൊക്കേഷനുൾപ്പെടെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല. ഗൂഢാലോചനയിൽ പങ്കെടുത്തവരും പടക്കം നിർമ്മിച്ചവരുമടക്കമുള്ളവർ പ്രതികളാകും.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷേഭത്തിന്റെ ഭാഗമായുള്ള ആക്രമണമാണെന്നും ക്രൈംബ്രാഞ്ച് കണക്കുകൂട്ടുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധവുമായി ഇതിന് ബന്ധമുണ്ടെന്ന സൂചനയിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ വേണ്ടിവരും. പടക്കമെറിയുന്നതും അക്രമി രക്ഷപ്പെടുന്നതും സി.സി ടിവിയിലുണ്ടെങ്കിലും ദൃക്സാക്ഷികളില്ല. അതുകൊണ്ടുതന്നെ പഴുതടച്ച തെളിവുണ്ടെങ്കിലേ അറസ്റ്റുണ്ടാകൂ.
ഉപയോഗിച്ചത് പൊട്ടാസ്യം ക്ളോറേറ്റ്
സമ്മർദ്ദത്തെ തുടർന്ന് സ്ഫോടനമുണ്ടാക്കുന്ന പൊട്ടാസ്യം ക്ളോറേറ്റാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് രാസപരിശോധനാ ഫലത്തിൽ വ്യക്തമായി. ഇതുകാരണം അന്വേഷണം ഏറുപടക്കം നിർമ്മിക്കുന്നവരിലേക്ക് നീണ്ടു. തിരുവനന്തപുരത്ത് മുമ്പുണ്ടായ ഏറുപടക്ക ആക്രമണങ്ങളുടെ വിവരം ശേഖരിച്ച ക്രൈംബ്രാഞ്ച് തുമ്പ, കഴക്കൂട്ടം, ആര്യനാട് എന്നിവിടങ്ങളിലെ കേസുകളും പരിശോധിക്കുന്നുണ്ട്. അക്രമി ഉപയോഗിച്ച സ്‌കൂട്ടറിന്റെ 17000 എണ്ണമാണ് തിരുവനന്തപുരത്തുള്ളത്. ഇതിന്റെ ഉടമസ്ഥരുടെ ടവർ ലൊക്കേഷനും സംഭവസമയത്തെ അവരുടെ സാന്നിദ്ധ്യവും തിരിച്ചറിയാനുള്ള അന്വേഷണവും നടത്തുന്നുണ്ട്. സ്കൂട്ടറിന്റെ നമ്പർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താൻ രാജ്യത്തിനകത്തും പുറത്തുമുള്ള ഫോറൻസിക് ലാബുകളുടെ സഹായം തേടുന്നതും പരിഗണനയിലാണ്.
എ.കെ.ജി സെന്റർ ആക്രമണം: ജനത്തെ
വിഡ്ഢികളാക്കരുത്- സുധാകരൻ
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുകയെന്ന രീതി ശരിയല്ലെന്നും ഈ ശൈലി സി.പി.എം അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതികളാക്കാനുള്ള നീക്കം ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭരണം ദുരുപയോഗം ചെയ്യാനാണ് ഉദ്ദേശമെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകും. രാഹുൽ ഗാന്ധിയുടെ യാത്ര മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
എ.കെ.ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവിയായ ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞത് മുൻ കൗൺസിലർ ഐ.പി.ബിനുവിന്റെ പേരാണ്. എന്നാൽ ഇപ്പോൾ ഐ.പി.ബിനുവുമില്ല, ചായക്കടക്കാരനുമില്ല. ഇത് വെള്ളരിക്ക പട്ടണമല്ല. വിദ്യാഭ്യാസവും സാംസ്കാരികമായി ഉയർന്ന നിലവാരവുമുള്ള ഒരു ജനസമൂഹത്തിന്റെ മദ്ധ്യത്തിലാണ് നാം ജീവിക്കുന്നത്. അത് സി.പി.എം മറക്കരുത്. ഇങ്ങനെ പൊലീസിനെ കൊണ്ടുപോയാൽ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതമാവും ഉണ്ടാവുക. രാഷ്ട്രീയമായി ഇതിനെ നേരിടും. കോൺഗ്രസ് വെറുതെ ഇരിക്കില്ല.
ഒരു കള്ളത്തരം ശരിയാക്കാൻ വേണ്ടി എല്ലാ നിയമ തത്വങ്ങളെയും കാറ്റിൽ പറത്തുന്ന ഭരണകൂടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിനറിയാം. അങ്ങനെയൊരു ആവശ്യമുണ്ടോയെന്ന് ഇടതുപക്ഷം ആലോചിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |