തഷ്കെന്റ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരടക്കം ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിൽ ( എസ്.സി.ഒ ) എട്ട് രാഷ്ട്രത്തലവൻമാരും അടുത്താഴ്ച ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ നടക്കുന്ന ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുമെന്ന് ഉസ്ബെകിസ്ഥാൻ പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി ഷെർസോഡ് അസഡോവ് പറഞ്ഞു.
2019ന് ശേഷം എസ്.സി.ഒ നേതാക്കൻമാരുടെ ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാകും ഇത്. സെപ്തംബർ 15, 16 തീയതികളിലാണ് ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർ ആരൊക്കെയാണെന്ന് അസഡോവ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
ഉസ്ബെക് പ്രസിഡന്റ് ഷവ്‌കത്ത് മിർസിയോയേവ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, കസഖ്സ്ഥാൻ പ്രസിഡന്റ് കാസിം - ജോമാർട്ട് ടൊകയേവ്, കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് സദൈർ ജപറോവ്, തജികിസ്ഥാൻ പ്രസിഡന്റ് ഇമോമലി റഹ്‌മോൺ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മറ്റ് നേതാക്കൾ.
ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ, ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, മംഗോളിയൻ പ്രസിഡന്റ് ഉഖ്‌നാഗിൻ ഖുറെൽസുഖ് എന്നിങ്ങനെ മൂന്ന് നിരീക്ഷക രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരും ഉച്ചകോടിയിൽ പങ്കെടുക്കും. തുർക്കിയെ, അസർബൈജാൻ, അർമേനിയ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളെ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്.
2001ലാണ് എസ്.സി.ഒ രൂപീകരിച്ചത്. യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം പുട്ടിൻ പങ്കെടുക്കാൻ പോകുന്ന ആദ്യ വിദേശ ഉച്ചകോടിയാണ് എസ്.സി.ഒ. ഇന്ത്യ - ചൈന അതിർത്തിയിലെ സേനാ പിന്മാറ്റങ്ങൾക്കിടെയാണ് മോദിയും ഷീയും ഉച്ചകോടിയിൽ പങ്കെടുക്കാനൊരുങ്ങുന്നത്. ഇരുവരും ഉച്ചകോടിയ്ക്കിടെ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമോ എന്ന് അറിയിച്ചിട്ടില്ല.
രാജ്യത്ത് കടുത്ത പ്രളയക്കെടുതിയിൽ തുടരുന്നതിനാൽ പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഉച്ചകോടിയ്ക്കിടെ ഷീ ജിൻപിംഗും വ്ലാഡിമിർ പുട്ടിനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം എസ്.സി.ഒ ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |