SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 PM IST

നടിയും മോഡലുമായ യുവതിയുടെ പേരിൽ അടിച്ചുപിരിഞ്ഞു, അരുംകൊലയിൽ കലാശിച്ചത് ഇൻസ്റ്റഗ്രാമിലെ കമന്റ്; കുത്തേറ്റവരിൽ ഒരാൾ സംഭവം എന്താണെന്നറിയാൻ എത്തിയ ബൈക്ക് യാത്രക്കാരൻ

murder

കൊച്ചി: ഇൻസ്റ്റഗ്രാം കമന്റിനെ ചൊല്ലി മുൻ കൂട്ടുകാരനെ വീടു കയറി ആക്രമിക്കുന്നതിനിടെ സംഘാംഗമായ യുവാവ് കൂട്ടുകാരന്റെ സഹോദരന്റെ കുത്തേറ്റു മരിച്ചു. സംഭവം തിരക്കി ചെന്ന മറ്റൊരു യുവാവിനെ ആളുമാറി കുത്തി വീഴ്ത്തി. യുവതിയുടെ പേരിലായിരുന്നു കൂട്ടുകാർ കലഹിച്ചു പിരിഞ്ഞത്.

വെണ്ണല ശാന്തിനഗർ റോഡിൽ കരിപ്പാലവേലിയിൽ വീട്ടിൽ സജുൻ സക്കീർ ഹുസൈൻ (28) ആണ് വെള്ളിയാഴ്ച രാത്രി ഒരുമണിയോടെ കലൂർ ജേർണലിസ്റ്റ്‌സ് കോളനിക്ക് സമീപം കൊല്ലപ്പെട്ടത്. ആളുമാറി കുത്തേറ്റ ചക്കരപ്പറമ്പ് വെള്ളായി വീട്ടിൽ അശ്വിൻ അയൂബും (25), പ്രതി കലൂർ ചമ്മിണി റോഡിൽ പുളിക്കൽവീട്ടിൽ കിരൺ ആന്റണിയും (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വയറ്റിൽ കുത്തേറ്റ അശ്വിന്റെ പരിക്ക് സാരമുള്ളതല്ല. തലയ്ക്കും മുഖത്തും മർദ്ദനമേറ്റ കിരണിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.

കൊല്ലപ്പെട്ട സജുനിന്റെ സംഘാംഗമായിരുന്നു കിരണിന്റെ സഹോദരൻ കെവിൻ. സംഘാംഗമായ സെബിനും നടിയും മോഡലുമായ യുവതിയും ചേർന്ന് ഗെയിമിംഗ് സ്റ്റേഷൻ നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിൽ ഇരുവരും പിണങ്ങി. യുവതി സെബിനെ വിട്ട് കെവിനൊപ്പം ചേർന്നു. തുടർന്ന് സംഘം രണ്ടായി. കെവിൻ സജുനിന്റെ സംഘം വിട്ടു. തമ്മിൽ ശത്രുതയുമായി.

കഴിഞ്ഞ ദിവസം കെവിൻ, സഹോദരൻ കിരണും മറ്റൊരു സുഹൃത്തുമൊപ്പമുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ചിത്രത്തിന് താഴെ ഇരുകൂട്ടരും പരസ്പരം ആക്ഷേപിച്ച് കമന്റുകളിട്ടു. സജുനിന്റെ സംഘാംഗമായ സെബിൻ ഉൾപ്പെടെ പന്ത്രണ്ട് പേർ കാറിലും ബൈക്കിലുമായി കെവിനെ തിരക്കി ചമ്മിണി റോഡിലെ വീട്ടിലെത്തി. കെവിൻ അപ്പോൾ സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു.

കിരൺ ആണ് വീട്ടിൽ ഉണ്ടായിരുന്നത്. തന്നെ തിരക്കി സംഘം വരുന്നുണ്ടെന്ന് സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നിന്ന് കെവിൻ വീട്ടിലേക്ക് വിളിച്ച് മുന്നറിയിപ്പ് നൽകി. അതോടെ കിരൺ മുന്തിയ ഇനം നായ്ക്കളെ അഴിച്ചുവിട്ട് അകത്തിരുന്നു. വീട്ടിലെത്തിയ സംഘം നായ്ക്കളെ പെപ്പർ സ്‌പ്രേ അടിച്ച് ഓടിച്ച ശേഷം കിരണിനെ വലിച്ചിഴച്ചു റോഡിലേക്ക് കൊണ്ടുപോയി മർദ്ദിച്ചു. ഇതിനിടെ കിരൺ കത്തിയെടുത്ത് കുത്തുകയായിരുന്നു.

സംഭവം എന്താണെന്നറിയാൻ എത്തിയ ബൈക്ക് യാത്രക്കാരനായ അശ്വിനെയും എതിർസംഘാംഗമാണെന്ന് കരുതി കിരൺ കുത്തി. കിരണിനെ രക്ഷിക്കാനാൻ ശ്രമിച്ച അയൽവാസി ജിനീഷിനും മർദ്ദനമേറ്റു. അക്രമികളുടെ വിവരങ്ങൾ നോർത്ത് പൊലീസ് ശേഖരിച്ചു. ഫോണുകൾ ഓഫാണ്. യുവതിയും ഒളിവിലാണ്. കെവിൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി.ഹോസ്പിറ്റൽ മാനേജ്‌മെന്റ് ഡിപ്ലോമക്കാരനായ കിരൺ വേറെ കേസുകളിലും പ്രതിയാണ്.

ആമസോണിലെ ഡെലിവറി ബോയ് ആണ് കൊല്ലപ്പെട്ട സജുൻ.മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

കെവിനെ തേടിയെത്തി; കിട്ടിയത് കിരണിനെ

''എന്നെ തേടി അവരെത്തും... സൂക്ഷിക്കണം.' ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വെല്ലുവിളികൾ മുറുകിയതോടെ കാക്കനാട്ടെ സുഹൃത്തിന്റെ ഫ്‌ളാറ്റിലിരുന്ന് കെവിൻ അമ്മയെ വിളിച്ച് നൽകിയ മുന്നറിയിപ്പാണിത്. പ്രശ്‌നമൊന്നും ഉണ്ടാക്കരുതെന്നായിരുന്നു അമ്മയുടെ ഉപദേശം. ഇതറിഞ്ഞ കിരൺ ആക്രമണം ചെറുക്കാൻ തയ്യാറെടുപ്പുകൾ രാത്രിയിൽ തന്നെ നടത്തി. റോട്ട്വീലർ, പിറ്റ്ബുൾ ഇനങ്ങളിലെ നായ്ക്കളെ അഴിച്ചുവിട്ട് അക്രമികളെ കാത്ത് മുറ്റത്തു തന്നെ നിലയുറപ്പിച്ചു.

രാത്രി ഒരുമണിയോടെ സെബിനും മറ്റും കെവിനെ തേടിയെത്തി. നായ്ക്കളെ കണ്ട് ഇവർ ഗേറ്റിന് പുറത്ത് നിന്നു. കുറച്ച് അടുത്തേക്ക് എത്തിയ നായ്ക്കളുടെയും കിരണിന്റെയും മുഖത്ത് ഇവർ പെപ്പർ സ്പ്രേ അടിച്ചു. പിന്നീട് കിരണിനെ ബലമായി പിടിച്ചുവലിച്ച് റോഡിലേക്ക് കൊണ്ടുപോയി മറ്റുള്ളവരുമായി ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

പ്രത്യേകം ഗ്രിപ്പിട്ട, ബൈക്കിന്റെ ഷോക്ക് അബ്‌സോർബർ സ്റ്റമ്പ് ഉപയോഗിച്ചായിരുന്നു മർദ്ദനം. കാറിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സജുനിന് കുത്തേറ്റതെന്നാണ് പൊലീസ് കരുതുന്നത്. കത്തി ആരാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടില്ല. കെവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ പരിഹസിച്ചുള്ള കമന്റിന് കിരണും മറുപടിയിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MURDER CASE, POLICE, KOCHI, ACTRESS, INSTAGRAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.