കണ്ണൂർ: ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യം തന്നെയാണെന്ന് ആവർത്തിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സഭ ഇക്കാര്യം പറയുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രണയക്കെണിയെക്കുറിച്ച് പരാമർശിക്കുന്നത് മതസ്പർധയായി കാണേണ്ടതില്ല. വഴിതെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിക്കുന്നത്. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമല്ലാത്ത രീതിയിൽ വഴിതെറ്റിക്കുന്ന പ്രണയം യഥാർത്ഥത്തിൽ പ്രണയമല്ല. എത്രപേർ ഇത്തരം കെണിയിൽപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകൾ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ പ്രണയക്കെണി സംബന്ധിച്ചുള്ള ഇടയലേഖനം വായിച്ചിരുന്നു. ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രണയക്കെണി നിരവധി മാതാപിതാക്കളെ ദുഃഖത്തിലാക്കിയെന്നും ഇത്തരം കെണികളിൽ വീഴാതിരിക്കാൻ സഭ നിർദേശം നൽകുമെന്നും ഇടയലേഖനത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |