ജില്ലാ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പ്.
കോട്ടയം . നഗരമദ്ധ്യത്തിൽ കോടിമത പച്ചക്കറി മാർക്കറ്റിന് സമീപം നഗരസഭയുടെ കീഴിൽ സ്ഥാപിച്ചിരിക്കുന്ന നായ്ക്കളുടെ പ്രജനന നിയന്ത്രണ കേന്ദ്രം ഉടൻ തുറന്ന് പ്രവർത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന കേന്ദ്രത്തെപ്പറ്റിയുള്ള കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അദ്ധ്യക്ഷയായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരെയും നഗരസഭാദ്ധ്യക്ഷരെയും ഉൾപ്പെടുത്തി ഇന്ന് യോഗം ചേരും. ജില്ലയിലെ നായ്ക്കളെ വന്ധീകരിക്കാനുള്ള 5 എ ബി സി കേന്ദ്രങ്ങളാണ് തുറക്കുക. ഇതിൽ കോടിമതയിലെയും വാഴൂരിലെയും കേന്ദ്രങ്ങൾ ഉടൻ തുറക്കും. നാലര കോടി രൂപയോളം പദ്ധതിയ്ക്ക് അവനുവദിച്ചിട്ടുള്ളതിനാൽ ഫണ്ട് പ്രശ്നമാവില്ല.
കോടിമതയിലെ കേന്ദ്രത്തിന് മുൻപിൽ അജൈവ മാലിന്യ സംസ്‌കരണ യൂണിറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് എത്രയും വേഗം നീക്കുമെന്നും പോരായ്മകൾ പരിഹരിക്കാനുള്ള ലിസ്റ്റ് നഗരസഭയ്ക്ക് നൽകിയിട്ടുണ്ടെന്നും പ്രസിഡൻ്റ് അറിയിച്ചു. നായ വന്ധീകരണ രംഗത്ത് മറ്റ് ജില്ലകളിലേക്കാൾ മാതൃകാപരമായ പ്രവർത്തനം കോട്ടയത്തുണ്ടാകും. നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. 2020 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
നിബന്ധനകൾ വിലങ്ങുതടി.
ആനിമൽ വെൽഫയർ ബോർഡിന്റെ നിബന്ധനകളും പദ്ധതിയ്ക്ക് വിലങ്ങുതടിയാവുന്നുണ്ട്. 20 സെൻ്റ് സ്ഥലവും കെട്ടിടവും മറ്റാധുനിക സൗകര്യങ്ങളും ആവശ്യമാണ്. ഈ സൗകര്യങ്ങളുള്ള ഇടം കണ്ടെത്തി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി പറയുന്നു.
ആനിമൽ വെൽഫയർ ബോർഡ് മൃഗങ്ങൾക്ക് കൊടുക്കുന്ന അതേ പരിഗണന മനുഷ്യർക്കും കൊടുക്കണം. ഒരു നാട്ടിൽ പേപ്പട്ടിയെ കണ്ടെത്തിയാൽ അവിടെ അലഞ്ഞുതിരിയുന്ന നായ്ക്കളെയെല്ലാം നിർമ്മാർജനം ചെയ്‌തേ മതിയാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |