കോട്ടയം . ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഉത്രട്ടാതി ഊരുചുറ്റു വള്ളംകളി ഇന്ന് മീനച്ചിലാറ്റിൽ നടക്കും. രണ്ട് വർഷത്തെ കൊവിഡ് കാലത്തിന് ശേഷം നടക്കുന്ന വള്ളംകളിയെ അവിസ്മരണീയമാക്കാൻ ദേശവഴികളിലെ ഭക്തജനങ്ങളും തയ്യാറായി. മുൻകാലങ്ങളിൽ വലിയ ജലഘോഷയാത്രയായാണ് സംഘടിപ്പിച്ചിരുന്നത്. കുമാരനല്ലൂർ ക്ഷേത്രത്തിലെ പ്രഭാത പൂജകൾക്ക് ശേഷം ദേവിയുടെ പരാശക്തി ചൈതന്യം ആവാഹിച്ച സിംഹവാഹനം ഭക്തജനങ്ങൾ തിരുനടയിൽ നിന്ന് കര വഞ്ചിയായി ആറാട്ട് കടവിൽ കൊണ്ടുവരും. തുടർന്ന്, കരുവാറ്റ ചുണ്ടൻ വള്ളത്തിൽ പ്രതിഷ്ഠിക്കും. ശേഷം കളിവള്ളങ്ങളുടെ അകമ്പടിയോടെ മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിച്ച് ആറാട്ടുകടവിൽ നിന്ന് സൂര്യകാലടി മനയിൽ എത്തി പറ സ്വീകരിക്കും, തുടർന്ന്, നാഗമ്പടം, ചുങ്കം, തിരുവാറ്റ വഴി മീനച്ചിലാറിന്റെ കൈവഴിയിൽ പ്രവേശിച്ച് കുമ്മനം, മറ്റ് പടിഞ്ഞാറൻ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് വടക്കേനട വഴി ആറാട്ട് കടവിൽ തിരികെയത്തും. പിന്നീട്, കര വഞ്ചിയായി സിംഹവാഹനത്തെ ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിൽ സമർപ്പിക്കുന്നതോടെ ചടങ്ങ് സമാപിക്കും. ശേഷം അത്താഴപൂജയും മറ്റ് ചടങ്ങുകളും നടക്കും.
ഇത്തവണ പ്രസിദ്ധ കളിവള്ളമായ കരുവാറ്റ ചുണ്ടനിലാണ് മുത്തുക്കുട ചൂടി ദേവി വാഹനം പ്രതിഷ്ഠിക്കുന്നത്. മീനച്ചിലാറിന്റെ വിവിധ കടവുകളിൽ പൂപ്പന്തൽ ഒരുക്കി നിറപറയും തെളിച്ച് വള്ളംകളിയെ ആർപ്പും വായ്ക്കുരവയുമായി സ്വീകരിച്ച് ഭക്തജനങ്ങൾ ദേവിക്ക് കാണിക്ക സമർപ്പണം നടത്തും. മഴുവഞ്ചേരിൽ രാധാകൃഷ്ണൻ, തറയിൽ ചന്ദ്രശേഖരൻ നായർ, പ്രസന്നൻ മുടിയൂർക്കര, താഴത്തേക്കുറ്റ് ചന്ദ്രൻ എന്നിവരാണ് വഞ്ചിപ്പാട്ടിന് നേതൃത്വം നൽകുന്നത്. മന്ത്രി വി എൻ വാസവൻ, തോമസ് ചാഴിക്കാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, കോട്ടയം നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ ആറാട്ടുകടവിലെത്തി വള്ളംകളിയെ യാത്രയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |