ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാന് 171 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാൻ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആ തീരുമാനം ശരി വെയ്ക്കുന്ന തരത്തിലുള്ള മോശം തുടക്കമായിരുന്നു ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ കാഴ്ചവെച്ചത്. 5 വിക്കറ്റിന് 58 റൺസ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന ശ്രീലങ്കൻ നിരയെ ഭനുക രാജപക്സേയുടെ അർദ്ധസെഞ്ചുറി നേട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 45 പന്തിൽ 3 സിക്സും 6 ഫോറും അടക്കം പുറത്താകാതെ 71 റൺസ് നേടിയ താരത്തിന്റെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 170 തികച്ചത്. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ശ്രീലങ്കയ്ക്ക് കുശാല്‍ മെന്‍ഡിസിനെ (0) നഷ്ടമായി. പിന്നാലെ പത്തും നിസംഗയും (8) ധനുഷ്‌ക ഗുണതിലകയും (1) അധികം നേരം ക്രീസിൽ നിലയുറപ്പിക്കാതെ മടങ്ങി. 21 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത് രണ്ടക്കം കടന്ന ധനഞ്ജയ ഡിസില്‍വയെ ഇഫ്തിഖര്‍ അഹമ്മദ് പവലിയനിലേയ്ക്ക് മടക്കി. 2 റൺസ് മാത്രം നേടിയ ക്യാപ്റ്റന്‍ ദസുന്‍ ഷാനകയ്ക്കും സ്കോർബോർഡിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.ആറാം വിക്കറ്റില്‍ ഒന്നിച്ച രജപക്‌സ - വാനിന്ദു ഹസരംഗ കൂട്ട്കെട്ടാണ് ലങ്കൻ സ്കോർ 100 കടത്തിയത്. 21 പന്തിൽ 36 റൺസെടുത്ത ഹസരംഗയെ ഹാരിസ് റൗഫ് പുറത്താക്കുന്നത് വരെ ഇരുവരും റൺമഴ തുടർന്നു. പിന്നാലെയെത്തിയ
ചാമിക കരുണരത്‌നയുമായി ചേർന്ന് 54 റൺസ് നേടിയ ഭനുക രാജപക്സേ സ്കോർ 170 ലെത്തിച്ചു. കരുണരത്‌ന 14 പന്തുകളിൽ നിന്ന് നിർണായകമായ 14 റൺസ് ടീമിനായി നേടി. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നസീം ഷാ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 110 റൺസുമായി ബാറ്റിംഗ് തുടരുകയാണ്. അഞ്ച് റൺസ് മാത്രം നേടിയ ക്യാപ്റ്റൻ ബാബർ അസമിന്റെയും സംപൂജ്യനായി മടങ്ങിയ ഫഖാർ സമാന്റെയും 30 ബോളിൽ 32 റൺസ് നേടിയ ഇഫാതാർ അഹമ്മദിന്റെയും 8 ബോളിൽ 6 റൺസ് നേടിയ മുഹമ്മദ് നവാസിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. 48 ബോളിൽ 55 റൺസ് നേടി അർദ്ധ സെഞ്ചുറി തികച്ച മുഹമ്മദ് റിസ്വാനും 2 ബോളിൽ 1 റൺസുമായി ഘുഷ്ദിൽ ഷായുമാണ് ക്രീസിൽ തുടരുന്നത്.ശ്രീലങ്കൻ ബോളറായ ദിൽഷൻ മധുശങ്ക ആദ്യ ഓവറിൽ പാകിസ്ഥാന് 9 എക്സ്ട്രാ റൺസ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |