തിരുവനന്തപുരം:പൊതുമരാമത്ത് വകുപ്പിലെ റണ്ണിംഗ് കരാർ പ്രവൃത്തികൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംഘത്തിൽ വകുപ്പ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ , എട്ട് ചീഫ് എൻജിനീയർമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവർ ഉൾപ്പെടും.
.ഇവർ ജില്ലകൾ തിരിച്ച് റണ്ണിംഗ് കരാർ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. സെപ്തംബർ 20 മുതൽ ആരംഭിക്കുന്ന പരിശോധനയിൽ വീഴ്ച കണ്ടെത്തിയാൽ ഉടനടി കർശന നടപടി സ്വീകരിക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾ കേടുപാടുകൾ ഉണ്ടാവുന്നതിന് മുമ്പ് കരാറുകാരെ ഏൽപ്പിച്ച് അതിന്റെ ജോലികൾ ചെയ്യുന്നതിനാണ് റണ്ണിംഗ് കരാർ നടപ്പിലാക്കിയത്.പരിപാലന കാലാവധി കഴിഞ്ഞ റോഡുകളിലെ പ്രവൃത്തികൾ നടപ്പിലാക്കുന്നതിലെ കാലതാമസം മൂലം കേടുപാടുകൾ കൂടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 12,322 കിലോമീറ്റർ റോഡുകൾ റണ്ണിംഗ് കരാർ സംവിധാനത്തിലാണ്.. ഒരു വർഷം റോഡുകൾ കേടുപാടുകളില്ലാതെ സൂക്ഷിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്. കേടുപാടുകളുണ്ടായാൽ 48 മണിക്കൂറിനകം പരിഹരിക്കണം. ഈ റോഡുകളിൽ നീല നിറത്തിലുള്ള ബോർഡുകൾ സ്ഥാപിക്കും..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |