ന്യൂഡൽഹി: പാകിസ്ഥാന്റെ 60 എഫ് -16 യുദ്ധവിമാനങ്ങൾ നവീകരിക്കാനുള്ള 450 ദശലക്ഷം ഡോളറിന്റെ (3600 കോടി രൂപ ) പാക്കേജിന് അമേരിക്കൻ ഭരണകൂടം അംഗീകാരം നൽകിയതിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. വിമാനങ്ങളുടെ പ്രഹരശേഷി കൂട്ടുന്നത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന പശ്ചാത്തലത്തിലാണിത്. പാക്കേജിൽ ആധുനിക ആയുധങ്ങളോ വെടിക്കോപ്പുകളോ ഇല്ലെന്നാണ് അമേരിക്ക പറയുന്നത്.
യു. എസ് വിദേശകാര്യ അസി.സെക്രട്ടറി ഡൊണാൾഡ് ലൂവിനെയാണ് പ്രതിഷേധം അറിയിച്ചത്.
യു.എസ് - ഇന്ത്യ 2 + 2 ചർച്ചയ്‌ക്കും സമുദ്ര സുരക്ഷാ ചർച്ചയ്ക്കുമായി ഡൊണാൾഡ് ലൂ ഉൾപ്പെടെയുള്ള യു.എസ് സംഘം ഇന്ത്യയിൽ
എത്തിയതിനിടെയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായിട്ടും അമേരിക്ക ഇക്കാര്യം അറിയിക്കാതിരുന്നതിൽ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.
ഭീകരവിരുദ്ധ പോരാട്ടത്തിൽ പങ്കാളിയായ പാകിസ്ഥാനെ ശാക്തീകരിക്കാനാണ് പാക്കേജെന്നാണ് അമേരിക്കയുടെ ന്യായീകരണം. ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമാണ് പാക്കേജെന്നും ഭീകര ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എസ് വക്താവ് പറഞ്ഞു.
നവീകരണം
വിമാനത്തിന്റെ എൻജിൻ, മൊത്തം ഘടന, ഇലക്ട്രോണിക് യുദ്ധത്തിനുള്ള ശേഷി, കമ്മ്യൂണിക്കേഷൻ, റഡാർ ജാമിംഗ് സോഫ്റ്റ്‌വെയർ തുടങ്ങി നിരവധി ഘടകങ്ങൾ പരിഷ്‌കരിക്കും
ഇന്ത്യയ്‌ക്കെതിരെ പ്രയോഗിച്ചു
പാക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമാണ് എഫ് - 16
ബാലാക്കോട്ടിലെ ഭീകരക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചതിന് പിന്നാലെ എഫ് -16 വിമാനം ഉപയോഗിച്ചാണ് ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനിന്റെ മിഗ് 21 വിമാനം പാകിസ്ഥാൻ വീഴ്‌ത്തിയത്. അതിന് പ്രയോഗിച്ച അംറാം മിസൈലും അമേരിക്ക നൽകിയതായിരുന്നു.
പാക് എഫ് - 16
ആകെ എണ്ണം:85 . സർവീസിൽ: 75
80കളിലാണ് അഫ്ഗാനിലെ സോവിയറ്റ് സേനയെ നേരിടാൻ എഫ്-16 നൽകിയത്.
86 -90 കാലത്ത് പത്ത് അഫ്ഗാൻ, സോവിയറ്റ് വിമാനങ്ങൾ വീഴ്‌ത്തി.
90കളിൽ പാക് ആണവ പദ്ധതിയുടെ പേരിൽ 28 എഫ് - 16 വിമാനങ്ങൾ നൽകിയില്ല.
9 /11 ഭീകരാക്രമണത്തിന് ശേഷം ഭീകര വിരുദ്ധ പോരാട്ടത്തിനായി 18 ആധുനിക എഫ് - 16 വിമാനങ്ങളും 53 വിമാനങ്ങൾ നവീകരിക്കാനുള്ള കിറ്റും അമേരിക്ക നൽകി
താലിബാൻ, ഹഖാനി ഭീകര സംഘടനകൾക്ക് ഒത്താശ നൽകിയതിനാൽ പാകിസ്ഥാനുള്ള 200 കോടി ഡോളറിന്റെ സഹായം യു.എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപ് നിറുത്തിവച്ചിരുന്നു. പിൻഗാമിയായി വന്ന ജോ ബൈഡൻ അതിന്റെ ഇരട്ടിയിലേറെ വരുന്ന സാമ്പത്തിക പാക്കേജിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |