ചണ്ഡിഗർ: ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ അറസ്റ്റിലായവർ ബോളിവുഡ് നടൻ സൽമാൻ ഖാനെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. അറസ്റ്രിലായവരിൽ ഒരാളായ കപിൽ പണ്ഡിറ്റാണ് ലോറൻസ് ബിഷ്ണോയിയുടെ നിർദ്ദേശ പ്രകാരം താനും സച്ചിൻ ബിഷ്ണോയിയും സന്തോഷ് യാദവും മുംബയിൽ സൽമാൻ ഖാനെ വധിക്കാൻ ലക്ഷ്യമിട്ട് വീടും പരിസരവും നിരീക്ഷിച്ചതായി വെളിപ്പെടുത്തിയത്. കഴിഞ്ഞ ജൂണിൽ 'മൂസെവാലയുടെ അതേ വിധിയാകും നിങ്ങൾക്കും' എന്നെഴുതിയ ഭീക്ഷണിക്കത്ത് സൽമാൻഖാന്റെ പിതാവ് സലിംഖാന് ലഭിച്ചിരുന്നു.
സമ്പത്ത് നെഹ്റയും ഗോൾഡി ബ്രാറും വഴിയാണ് നടനെ വധിക്കാൻ ലോറൻസ് ബിഷ്ണോയി ഇവരെ സമീപിച്ചതെന്നും ബിഷ്ണോയിയുടെ നിർദ്ദേശപ്രകാരം കൊലപാതകത്തിനു മുമ്പ് പല തവണ സിദ്ദു മൂസേവാലയെയും ഇവർ നിരീക്ഷിച്ചിരുന്നതായും പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഗോൾഡി ബ്രാറിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആരോപണ വിധേയരായ 35 പേരിൽ 23 പേരാണ് സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ ഇതുവരെ അറസ്റ്രിലായത്.ശനിയാഴ്ചയാണ് ദീപക് മുൻഡിയോടൊപ്പം കപിൽ പണ്ഡിറ്റിനെയും രജീന്ദറിനെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |