ആറൻമുള : കൊവിഡിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം ആഘോഷമായി നടത്തിയ ആറൻമുള വള്ളംകളി കാണാൻ പമ്പയുടെ ഇരുതീരങ്ങളിലും ജനങ്ങൾ നിറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് ജലമേളയ്ക്ക് തുടക്കമായത്. രാവിലെ മുതൽ തന്നെ വിവിധ ദേശങ്ങളിൽ നിന്ന് ക്ഷേത്രദർശനത്തിനും ജലമേള കാണാനും ആറൻമുളയിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. റോഡുകളിൽ പൊലീസ് ബാരിക്കേഡ് വച്ച് വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചാണ് കടത്തിവിട്ടത്.
മത്സര വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റായ പരപ്പുഴ കടവ് മുതൽ ഫിനിഷിംഗ് പോയിന്റായ സത്രക്കടവ് വരെ ഉച്ച മുതൽ തന്നെ ആളുകൾ നിരന്നു. ചാറിയൊഴിഞ്ഞ ചിങ്ങമഴയെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ വള്ളംകളിയുടെ കാഴ്ചക്കാരായി. ക്ഷേത്രത്തിന്റെ കിഴക്കേ നട മുതൽ പടിഞ്ഞാറെ നട വരെ ഭക്തർ നിറഞ്ഞു.
മാനവികത ഉയർത്തിപ്പിടിക്കുന്ന ആഘോഷം: കുമ്മനം
ആറന്മുള : മറ്റൊരിടത്തും ദർശിക്കാനാവാത്ത പുതുമകൾ ഉൾക്കൊളളുന്നതും മാനവികത ഉയർത്തിപ്പിടിക്കുന്നതുമാണ് ആറന്മുള ജലോത്സവമെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. മത്സര വള്ളം കളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കുന്നതാണ് ആറൻമുളയിലെ ആഘോഷം. എല്ലാവരെയും ഒന്നിപ്പിക്കുന്ന ചരടെന്നോണം മനുഷ്യത്വത്തിന്റെ സന്ദേശമാണ് ആറന്മുളയിലെ ജലമേള നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ല ശ്രീകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ മഹാരാജ് ഭദ്രദീപം തെളിയിച്ചതോടെ ജലോത്സവത്തിന് തുടക്കമായി. ജലഘോഷയാത്ര എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു.
പളളിയോടസേവാസംഘം പ്രസിഡന്റ് കെ.എസ്.രാജൻ അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പളളിയോട ശില്പി ചങ്ങംകരി വേണു ആചാരിയെ ആദരിച്ചു. വഞ്ചിപ്പാട്ട് ആശാൻമാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ആദരിച്ചു. സോമശേഖരൻ നായർ, മധുസൂധനൻ പിളള, ശശിധരൻ നായർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. പളളിയോടസേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ.പിളള, കെ.ശിവദാസൻ നായർ, കെ.പി.ഉദയഭാനു, എ.പ്ദമകുമാർ, മാലേത്ത് സരളാദേവി, കെ.സി. രാജഗോപാൽ ബ്‌ളോക്ക് ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |