ഒ.പിയിലെ രോഗികളെയൊക്കെ പരിശോധിച്ച് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പഞ്ചായത്ത് പ്രസിഡന്റ് വാണംവിട്ടപോലെ മുറിയിലേക്ക് ഇരച്ചുകയറി വന്നത്.
''ക്ഷമിക്കണം ഡോക്ടർ !... പഞ്ചായത്തിന്റെ ഒരു കമ്മിറ്റി ഉണ്ടായിരുന്നു. അതാ താമസിച്ചത്. എനിക്കുവേണ്ടി ഒരു പത്തുമിനിട്ട് തരുമല്ലോ...? ""
പിന്നെന്താ... പ്രശ്നമില്ല. നമുക്കെല്ലാവർക്കും വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന ആളല്ലേ? പത്തോ ഇരുപതോ മിനിട്ടായിക്കൊള്ളട്ടെ !
ഒ.പിയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ട പ്രസിഡന്റിന്റെ മകനെ കണ്ടപ്പോഴാണ് ചികിത്സയ്ക്കു വന്നതാണെന്ന് മനസിലായത് !
18 വയസ്സു തോന്നിക്കുന്ന നല്ല സുമുഖനായ പയ്യൻ. നല്ല പൊക്കം. ആവശ്യത്തിന് തടി. പക്ഷേ....
''ഇവനാണ് രോഗി....""പയ്യനെ ചൂണ്ടിക്കാണിച്ച് പ്രസിഡന്റ് അവറാച്ചൻ കടുവത്തോട്ടം ഇരുന്നു.
അകത്തുവരൂ മോനേ... ഇരിക്കൂ...
പേരെന്താണ് ?
നിർമ്മൽ കെ. ഏബ്രഹാം
എന്താണ് മോന്റെ പ്രശ്നം?
ഞാൻ സമാധാനത്തോടെ ചോദിച്ചു.
അവൻ ഒന്നും മിണ്ടിയില്ല. തലയുയർത്തി നിന്നിരുന്ന അവൻ ഇടയ്ക്ക് അവന്റെ അച്ഛനെ ചെറുതായി ചരിഞ്ഞൊന്നു നോക്കി!
ഞാൻ പറയാം, ഡോക്ടറെ ഇവന് മറ്റസുഖമൊന്നുമില്ല. പക്ഷേ വലിയൊരു മാനസികരോഗമാണ് ഇവനെ പിടികൂടിയിരിക്കുന്നത്.
ഞാൻ ആശ്ചര്യത്തോടെയും ഉത്കണ്ഠയോടെയും അവറാച്ചനെ നോക്കി !
'മൊഡ!"
ങ്ങേ !
'അതെ... മൊഡ തന്നെ! എല്ലാവരോടും മൊഡയിലാണ് പെരുമാറുന്നത്.
കോളേജിൽ, വായനശാലയിൽ, കളിക്കാൻ പോകുന്ന ക്ലബിൽ, വീട്ടിൽ.... പിന്നെ പറയുകയും വേണ്ട..."
ഞാനവനെ നിരീക്ഷിച്ചു. തലയുയർത്തി തന്നെയാണ് നിൽപ്പ് ! കൈകൾ രണ്ടും കെട്ടി ആരുണ്ടെടാ എന്ന ഭാവത്തിലുള്ള നിൽപ്പു കണ്ടപ്പോഴാണ് പ്രസിഡന്റിന്റെ അവതരണം ശരിയായ ദിശയിലായിരുന്നെന്ന് എനിക്ക് ബോദ്ധ്യമായത് !
'മൊഡ മാറ്റാൻ വല്ല മരുന്നുമുണ്ടോ ഡോക്ടർ. പള്ളിയിലെ അച്ചനെക്കൊണ്ടും ത്രേസ്യാമ്മയുടെ അമേരിക്കയിലുള്ള ബന്ധു സൈക്കോളജിസ്റ്റിനെ കൊണ്ടൊക്കെ പറയിച്ചുനോക്കി ... മൊഡ കൂടുന്നതല്ലാതെ കുറയുന്നില്ല ഡോക്ടർ... മരുന്നു വല്ലതും..."
മൊഡയ്ക്ക് മരുന്നോ?
മെഡിക്കൽ സയൻസുപോലും നാളിതുവരെ ചിന്തിച്ചിട്ടില്ലാത്ത വിഷയമാണല്ലോ ! അസൂയ, കഷണ്ടി, മൊഡ...
നടൻ ബൈജുവിന്റെ കഥാപാത്രം പോലെ നല്ല ഒന്നാന്തരം മൊഡയിൽ തന്നെ നിൽപ്പുറപ്പിച്ചിരിക്കുന്ന നിർമ്മലിനെ ഞാൻ നിർബന്ധിച്ചിരുത്തി.
എന്തു ചോദിച്ചിട്ടും കക്ഷി ഒന്നും പറയുന്നില്ല. ചിലപ്പോഴൊക്കെ എന്റെ നേർക്ക് രൂക്ഷമായി ഒരു നോട്ടവും അയയ്ക്കുന്നുണ്ട്. അപ്പോഴൊക്കെ ഞാനല്പം പരുങ്ങുന്നുണ്ടായിരുന്നുവെന്നും കൂട്ടിക്കോളൂ.!
'ഇനി വേറേയാരെയും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. നാണക്കേടല്ലേ ! ഡോക്ടർ തന്നെ മരുന്നെഴുതി തന്നാട്ടെ ! ഇവന്റെ മൊഡ കാരണം ജനമദ്ധ്യത്തിലിറങ്ങാൻ കഴിയുന്നില്ല."
ഇത്രയും ആയ സ്ഥിതിക്ക് ഒരു കൈ പരീക്ഷിക്കാമെന്ന് ഞാനും കരുതി !
ഞാൻ പ്രസിഡന്റിനോടു പറഞ്ഞു.
താങ്കൾ എന്തായാലും ഇവിടെ നിൽക്കണമെന്നില്ല. ഞാൻ നിർമ്മലുമായി ഒന്നു സംസാരിക്കട്ടെ.
'അതു നന്നായി. എനിക്ക് ഇനിയും രണ്ടു സബ്ജക്ട് കമ്മിറ്റികളുണ്ട്. ഡോക്ടർ മരുന്നെഴുതി എന്റെ വാട്സാപ്പിലോട്ട് അയച്ചേരേ ..."
മകനെ രൂക്ഷമായി ഒന്നു നോക്കിയിട്ട് അച്ഛൻ അവിടം വിട്ടു.
കുറേനേരം പൊതുവായ കാര്യങ്ങളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമൊക്കെ സംസാരിച്ച് , ഇടയ്ക്ക് ചില തമാശകളും പൊട്ടിച്ചു മുന്നേറിയപ്പോൾ, ഞങ്ങൾ തമ്മിൽ ഒരു നല്ല ബന്ധത്തിലെത്തി.
അങ്ങനെ നിർമ്മലിനെ മയക്കാതെ തന്നെ ഞാൻ ഹിപ്നോട്ടൈസ് ചെയ്തു !
ആദ്യമായി തന്നെ തനിക്ക് മൊഡയാണെന്ന് നിർമ്മൽ സമ്മതിച്ചു.
തന്റെ അപ്പന്റെ മൊഡയെ കുറിച്ചാണ് അയാൾ ആദ്യം വിശദീകരിച്ചത്.
കാണാൻ വരുന്നവരോടൊക്കെ തട്ടിക്കയറുക, ഹർത്താൽ ദിവസങ്ങളിൽ നിർബന്ധിച്ചു കടയടപ്പിക്കുക, അവരെ തെറി വിളിക്കുക, സന്ധി സംഭാഷണത്തിനു വരുന്നവരെ വിരട്ടുക, സ്വന്തം പാർട്ടിക്കാരോട് തട്ടിക്കയറുക ... തുടങ്ങി എപ്പോഴും മൊഡ കാണിക്കുന്ന അപ്പൻ ഒരിക്കലും തന്റെ റോൾ മോഡൽ ആയിരുന്നില്ലെന്ന് നിർമ്മൽ ഓർത്തെടുത്തു !
അമ്മച്ചി എപ്പോഴും അപ്പനെ തിരുത്താൻ ശ്രമിച്ചിരുന്നു.
അപ്പനെപ്പോലെയാകരുതെന്ന് എപ്പോഴും എന്നെ ഓർമ്മിപ്പിച്ചിരുന്നു.
നിർമ്മലിന്റെ ഉത്തരം കേട്ട് ഞാൻ ഒന്നു ഞെട്ടി !
'ഡോക്ടർ... അപ്പന്റെ വിരട്ടൽ പുറത്തു മാത്രമല്ല എന്റെ അമ്മച്ചിയോടും എന്നോടും ധാരാളമായി കാണിക്കുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞ് ബി.കോം എടുക്കാനായിരുന്നു എന്റെ താത്പര്യം. എൽഎൽ.ബിക്കു തന്നെ പോകണമെന്നും രാഷ്ട്രീയത്തിലാണ് എന്റെ ഭാവിയെന്നും അപ്പൻ എന്നെ ഭീഷണിയുടെ രൂപത്തിൽ അറിയിച്ചു എനിക്കാണെങ്കിൽ രാഷ്ട്രീയം അൽപ്പം പോലും താത്പര്യമില്ല."
ഇത്രയും കേട്ടപ്പോൾ തന്നെ നിർമ്മൽ എന്ന നിഷ്കളങ്കന്റെ മൊഡ പ്രദർശനത്തിന്റെ ഉദ്ദേശ്യം എനിക്കു മനസിലായി !
അപ്പനെ തോല്പിക്കാനാണോ ഈ സ്വഭാവം കണ്ടെത്തിയത്...?
'അതേ ഡോക്ടർ... അപ്പനെ എന്തായാലും ആർക്കും വിരട്ടാനും തോല്പിക്കാനും പറ്റില്ല...
അപ്പന്റെ മൊഡ കാരണം ഞങ്ങളെ നാട്ടുകാർ വെറുക്കുകയാണ്.
എന്തെങ്കിലും പരിഹാരം കാണാതെ മുന്നോട്ടു പോകാൻ പറ്റില്ല... ആദ്യം എന്റെ കൂട്ടുകാരെയും നാട്ടുകാരെയും വിരട്ടി ശീലിച്ചിട്ട് അടുത്ത പടി അപ്പനെ വിരട്ടാമെന്ന് ഞാൻ തീരുമാനിച്ചു... ഇതിന് അമ്മച്ചിയുടെ പരിപൂർണ പിന്തുണയും ഉണ്ട്..."
അപ്പന് സംഗതി ഏറ്റോ ?
'ഞാൻ മൊഡ ആയതിനുശേഷം അപ്പൻ നെട്ടോട്ടമാണ്! എന്നെ നേരെയാക്കാൻ.... അതല്ലേ ഡോക്ടറുടെ അടുത്തു വന്നത്..."
അപ്പോൾ മകൻ തന്നെ അപ്പനെ കൈകാര്യം ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്ക്...
ഞങ്ങൾ ഹസ്തദാനം ചെയ്ത് സന്തോഷത്തോടെ പിരിഞ്ഞു.
(9447055050)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |