റിയാദ് : സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഉയർന്ന വരുമാനമുള്ള രാജ്യമായി ഉയരാനും ഇന്ത്യ ശക്തമായ ശ്രമങ്ങൾ നടത്തിയെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയിൻ പ്രതിസന്ധി ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ഈ വർഷം കുറഞ്ഞത് ഏഴ് ശതമാനം വളർച്ചയോടെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ത്രിദിന സന്ദർശനത്തിനായി ശനിയാഴ്ച സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഒരു പൊതുപരിപാടിയിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിയായ ശേഷമുള്ള ജയശങ്കറിന്റെ ആദ്യ സൗദി സന്ദർശനമാണിത്. ഇന്ത്യയും സൗദിയും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കൊവിഡിന് ശേഷമുള്ള ഇന്ത്യയുടെ സാമ്പത്തിക തിരിച്ചുവരവിനെ പറ്റിയും ജയശങ്കർ പരാമർശിച്ചു.
കൊവിഡ് സമയത്ത് ജനങ്ങൾക്ക് സുരക്ഷാ വലയം സൃഷ്ടിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്ന പദ്ധതി രാജ്യം ആവിഷ്കരിച്ചു. ലോകത്ത് ഒരു രാജ്യവും ഇങ്ങനെ ചെയ്തില്ല. 40 കോടി ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന പദ്ധതിയുമുണ്ടായിരുന്നു. ഇന്ത്യൻ നിർമ്മിത വാക്സിൻ 130 കോടി ജനങ്ങളിലേക്കെത്തിച്ചു.
വാക്സിൻ ലഭ്യമാകാത്തതിനാൽ പല രാജ്യങ്ങളിലെ ജനങ്ങൾക്കും കുത്തിവയ്പിന് വിധേയമാകാൻ കഴിഞ്ഞില്ല. എല്ലാ സൗകര്യവുമുള്ള രാജ്യങ്ങളിൽ പോലും ജനങ്ങൾ വാക്സിനേഷന് വിധേയമാക്കപ്പെട്ടില്ല. തുടർച്ചയായ ശ്രമങ്ങളിലൂടെ ഇന്ത്യയ്ക്ക് ഈ വിടവുകൾ നികത്താനായി. വന്ദേ ഭാരത് മിഷനിലൂടെ ലോകത്തിന്റെ പല ഭാഗത്ത് നിന്ന് 70 ദശലക്ഷം ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചുവെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ - സൗദി ബന്ധത്തിലെ വളർച്ചയും ജയശങ്കർ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യയിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ജയശങ്കർ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ആസ്ഥാനം സന്ദർശിച്ചിരുന്നു. റിയാദിലെ പ്രിൻസ് സൗദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസിലെ നയതന്ത്രജ്ഞരുമായി ഇന്നലെ അദ്ദേഹം സംവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |