തിരുവനന്തപുരം: കൊവിഡ് നിശ്ചലമാക്കിയ സഞ്ചാരം, ആഘോഷം, ഉപജീവനം തുടങ്ങി എല്ലാ മേഖലകളുടെയും തിരിച്ചുപിടിക്കലായിരുന്നു ഇത്തവണത്തെ ഓണം വാരാഘോഷം. ഇക്കഴിഞ്ഞ ആറുദിവസവും അക്ഷരാർത്ഥത്തിൽ തലസ്ഥാന നഗരം ഉത്സവ ലഹരിയിലായിരുന്നു. നാടൻ കലകൾക്കും കലാകാരന്മാർക്കും അനുഷ്ഠാനകലകൾക്കുമൊക്കെ ഓണം വാരാഘോഷം പുത്തൻ ഉണർവ് പകർന്നു.
കനകക്കുന്നിലെ വിവിധ വേദികളിൽ നാടൻ കലാരൂപങ്ങളും അനുഷ്ഠാനകലകളും കാണാൻ പതിനായിരങ്ങളാണെത്തിയത്. നൃത്ത നൃത്യങ്ങളും, കഥകളിയും നാടകവും ഗാനമേളകളും കഥാപ്രസംഗങ്ങളും വിവിധ വേദികളിൽ അരങ്ങേറി. സിനിമാ താരങ്ങളും പ്രശസ്‌ത ഗായകരുമെല്ലാം വാരാഘോഷ വേദികളെ ജനപ്രിയമാക്കി. കവടിയാർ മുതൽ കിഴക്കേകോട്ടവരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ കാണാൻ വേണ്ടി മാത്രം എം.ജി റോഡിലൂടെ ആയിരങ്ങളാണ് കുടുംബസമേതമെത്തിയത്.
സോഷ്യൽ മീഡിയയിലും തലസ്ഥാനത്തിന്റെ ഓണം വാരാഘോഷം ആവേശമായി. ഓണം ട്രേഡ് ഫെയറുകളിലും ഫുഡ്കോർട്ടുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൂറ്റൻ അമ്യൂസ്‌മെന്റ് പാർക്കും കുട്ടികൾക്കുള്ള മികച്ച കളിയുപകരണങ്ങളും കുട്ടി ട്രെയിനും കുതിര സവാരിയും വിപണന മേളയും വിവിധ വേദികൾക്ക് മാറ്രുകൂട്ടി. മഹാബലി ചരിതവും രാമായണത്തിലെ കഥാപാത്രങ്ങളും അരങ്ങിലെത്തുന്ന തോൽപ്പാവക്കൂത്ത് ഇന്നലെ ശംഖുംമുഖത്ത് അരങ്ങേറി.
അവസാന ദിനം കൂടുതൽ ദൃശ്യസമ്പന്നമാക്കാൻ വർണാഭമായ ഘോഷയാത്രയും പ്രശസ്‌ത കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറും. വൈകിട്ട് 5ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ സമാപനചടങ്ങുകൾക്ക് തുടക്കമാകും. രാത്രി 7.30 മുതൽ 10 വരെ അരങ്ങേറുന്ന അകം ബാൻഡിന്റെ സംഗീതനിശയോടെ ഓണാഘോഷപരിപാടികൾക്ക് തിരശീല വീഴും. സെൻട്രൽ സ്റ്റേഡിയം, സൂര്യകാന്തി ഓഡിറ്റോറിയം എന്നിവിടങ്ങളിലും സംഗീതവിരുന്നുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |