പന്തളം : അയൽവാസിയുടെ തെങ്ങിന് മുകളിൽ കയറിയ യുവാവ് എട്ടര മണിക്കൂർ പിന്നിട്ടിട്ടും ഇറങ്ങാൻ തയ്യാറായില്ല. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ ശ്രമം വിഫലമായി. ഇന്നലെ രാത്രി വൈകിയും അനുനയിപ്പിക്കാൻ ഉദ്യോഗസ്ഥ സംഘം ശ്രമിക്കുകയാണ്.
പന്തളം കടയ്ക്കാട് വടക്ക് പുതേത്ത് പടിഞ്ഞാറ്റതിൽ രാധാകൃഷ്ണൻ (38) ആണ് അയൽവാസിയായ അനിൽ ഭവനിൽ അനിലിന്റെ വീടിനോട് ചേർന്നുള്ള 80 അടിയോളം ഉയരമുള്ള തെങ്ങിന്റെ മുകളിൽ കയറിയിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12. 45 ന് മാനസിക വിഭ്രാന്തിയുള്ള ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ബന്ധുകൾ ആംബുലൻസ് വരുത്തിയപ്പോൾ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടി സമീപത്തെ വീട്ടിലെ തെങ്ങിൽ കയറുകയായിരുന്നു. തുടർന്ന് വീട്ടുടമയും നാട്ടുകാരും തെങ്ങിൽ നിന്ന് ഇറക്കാൻ ശ്രമിച്ചെങ്കിലും രാധാകൃഷ്ണൻ വഴങ്ങിയില്ല. തുടർന്ന് പന്തളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. തെങ്ങിനു ചുറ്റും വല കെട്ടിയും 40 അടി ഉയരമുള്ള ഏണി ഉപയോഗിച്ചും യുവാവിനെ ഇറക്കാനുള്ള ശ്രമം നടത്തിയെങ്കിലും താഴെ ഇറങ്ങാൻ യുവാവ് തയ്യാറായില്ല. രാത്രി വൈകിയും ശ്രമം തുടരുകയാണ്. ഇയാൾ തെങ്ങുകയറ്റ തൊഴിലാളിയാണ്. മുമ്പ് ഇത്തരത്തിൽ നരിയാപുരത്ത് തെങ്ങിൽ കയറി മണിക്കൂറോളം ഇരുന്നിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |