ന്യൂഡൽഹി: വിവാദമായ ആസാദ് കാശ്‌മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യു കോടതി ഉത്തരവിട്ടത്. പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. വിധി പറയുന്നതിലേക്ക് കോടതി രണ്ടു ദിവസത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്.
ജലീലിനെതിരെ ദേശദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിക്കാരനായ ജി എസ് മണിയുടെ ആവശ്യം. ജലീലിനെതിരെ കേരള പൊലീസ് എടുത്ത കേസിൽ തനിക്ക് വിശ്വാസമില്ലെന്നും, ഭരണകക്ഷി എംഎൽഎ ആയതിനാൽ കേസ് കേരളത്തിൽ അട്ടിമറിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാക് അധിനിവേശ കാശ്‌മീരിനെ 'ആസാദ് കാശ്‌മീർ' എന്നും ഇന്ത്യയുടെ കാശ്‌മീരിനെ 'ഇന്ത്യൻ അധീന കാശ്‌മീർ' എന്നും വിശേഷിപ്പിച്ചതോടെയാണ് മുൻ മന്ത്രിയും സി.പി.എം സഹചാരിയുമായ കെ.ടി.ജലീലിൽ പുലിവാല് പിടിച്ചത്. ജലീലിനെതിരെ രാജ്യദ്രോഹം ആരോപിച്ച് ബി. ജെ. പി നേതാക്കൾ വിവാദം ഏറ്റുപിടിച്ചു.
മുൻമന്ത്രി എ.സി.മൊയ്തീൻ ഉൾപ്പെട്ട സംഘത്തിനൊപ്പം കാശ്‌മീർ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു വിവാദ ഫേസ്ബുക്ക് കുറിപ്പ്. അധിനിവേശ കാശ്‌മീർ ഉൾപ്പെടെ ജമ്മു കാശ്‌മീർ പൂർണമായും ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നാണ് ഇന്ത്യയുടെ അന്താരാഷ്ട്ര നിലപാട്. പാകിസ്ഥാൻ കൈയടക്കിയ ഭാഗത്തെ പാക് അധിനിവേശ കാശ്‌മീർ (പാക് ഒക്കുപ്പൈഡ് കാശ്‌മീർ - പി. ഒ.കെ ) എന്നാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അതിനെ ആസാദ് കാശ്‌മീർ അഥവാ സ്വതന്ത്ര കാശ്‌മീർ എന്ന് വിളിക്കുന്നത് പാകിസ്ഥാനാണ്. അത് അവഗണിച്ച് കാശ്‌മീർ സ്വതന്ത്രപ്രദേശമാണെന്നും ആസാദ് കാശ്‌മീരിൽ പാകിസ്ഥാൻ പറയത്തക്ക അധിനിവേശമൊന്നും കാണിക്കുന്നില്ലെന്നും ധ്വനിപ്പിക്കുന്നതായിരുന്നു ജലീലിന്റെ പരാമർശങ്ങൾ. പരാമർശം വിവാദമായതോടെ ഫേസ്ബുക്ക് കുറിപ്പ് ജലീൽ പിൻവലിക്കുകയും ചെയ‌്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |