# പഠനം മെച്ചമാക്കാൻ കൈപ്പുസ്തകം
തിരുവനന്തപുരം: മൂന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ ഓണപ്പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പറിൽ തൊട്ടുമുൻപത്തെ ക്ളാസിലെ ചോദ്യങ്ങളും വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടുത്തിയത്, കൊവിഡ് കാലത്ത് വീട്ടിലിരുന്ന് കുട്ടികൾ എത്രമാത്രം പഠിച്ചെന്നതിന്റെ ടെസ്റ്റ് ഡോസ്..
ഈ ചോദ്യങ്ങൾക്ക് കുട്ടികൾ എങ്ങനെയാണ് ഉത്തരമെഴുതിയതെന്ന് സൂക്ഷ്മമായി പരിശോധിക്കും. പോരായ്മ ഏത് വിഷയത്തിലെന്ന് കണ്ടെത്തി, പഠനം എളുപ്പമാക്കുന്നതിന് കൈപ്പുസ്തകം തയ്യാറാക്കി നൽകും. എസ്.സി.ഇ.ആർ.ടിക്കാണ് ഇതിന്റെ ചുമതല. ക്രിസ്മസ് പരീക്ഷയ്ക്ക് മുന്നോടിയായി നവംബർ അവസാനം പുസ്തകങ്ങൾ കുട്ടികൾക്കെത്തിക്കും.
കൊവിഡ് കാലത്ത് കുട്ടികളുടെ പഠന നിലവാരം പിന്നോട്ടുപോയെന്ന പരാതികളെ തുടർന്നാണ് ഇത്തരത്തിലൊരു സർവേ. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന പഠന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ അഞ്ചു മുതൽ ഒൻപതാം ക്ളാസ് വരെയുള്ളവർക്ക് ഇരട്ടി ശ്രദ്ധ നൽകുന്ന രീതിയിലാവും തുടർ ക്രമീകരണം. ഇതുസംബന്ധിച്ച യോഗം രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കും. കേരളത്തിലെ മൂന്നാം ക്ളാസ് വിദ്യാർത്ഥികളിൽ 56 ശതമാനത്തിനും മലയാളം കൃത്യമായി വായിക്കാനറിയില്ലെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർവേ റിപ്പോർട്ട് എൻ.സി.ഇ.ആർ.ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |