SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.20 PM IST

പൊലീസ് അഭിഭാഷക പോര് , 20 കോ​ട​തി​കൾ കൊ​ല്ല​ത്ത് സ്തംഭി​ച്ചു

court

 മൂന്ന് പൊലീസുകാർക്ക് പരിക്ക്

 ജീപ്പിന്റെ ചില്ല് തകർത്തു

കൊല്ലം: അഭിഭാഷകനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ബാറിലെ അഭിഭാഷകർ നടത്തിയ കോടതി ബഹിഷ്കരണ സമരം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചതോടെ ഇരുപത് കോടതികളുടെ പ്രവർത്തനം സ്തംഭിച്ചു.

പ്രോസിക്യൂട്ടറുടെ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പള്ളിത്തോട്ടം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരൻപിള്ള, കൊല്ലം വനിതാ സ്റ്റേഷനിലെ ഡ്രൈവർ രാജേന്ദ്രൻ എന്നിവരടക്കം മൂന്ന് പൊലീസുകാരെ കൈയേറ്റം ചെയ്തു.മനോഹരൻപിള്ളയും രാജേന്ദ്രനും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

വനിതാ സെല്ലിന്റെ ജീപ്പ് തകർത്തു.

കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്യുന്നത് വരെ കോടതി ബഹിഷ്കരണം തുടരാനാണ് ബാർ അസോസിയേഷന്റെ തീരുമാനം. പ്രതികളുമായെത്തിയ പൊലീസുകാരെ കോടതിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സിവിൽ സ്റ്റേഷന്റെ പ്രവേശനകവാടങ്ങളിൽ പ്രതികളുമായെത്തിയ പൊലീസുകാരെ തടഞ്ഞു. തുടർന്ന് കോടതികൾ ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ ജനറൽ ബോഡി തീരുമാനിച്ചു. ഭാരവാഹികൾ സമരപരിപാടികൾ ജില്ലാ ജഡ്ജിയെ അറിയിക്കാൻ പോയപ്പോൾ, പ്രകടനമായി നീങ്ങിയ അഭിഭാഷകർ കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കൊല്ലം വനിതാ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ നിന്ന് വയർലെസ് സെറ്റ് പിടിച്ചെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് ഡ്രൈവർ രാജേന്ദ്രന് മർദ്ദനമേറ്റത്. ജീപ്പിന്റെ ചില്ല് തകർത്തു.

കോടതികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ഇറക്കിവിട്ടു. സംഘർഷം കനത്തതോടെ ജഡ്ജിയുടെ അടുത്തേക്ക് നാലു പൊലീസുകാർ ഓടിക്കയറി.ഇതുകണ്ട് അഭിഭാഷകർ കോടതിവാതിൽ പുറത്തുനിന്ന് അടച്ചു. പ്രകടനം പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് എ.എസ്.ഐ മനോഹരൻപിള്ള കൈയേറ്റത്തിന് ഇരയായത്. കൂടുതൽ പൊലീസ് സംഘം സിവിൽ സ്റ്റേഷന് മുന്നിലെത്തിയെങ്കിലും ഉള്ളിലേക്ക് പ്രവേശിച്ചില്ല. ബാർ അസോസിയേഷൻ ജനറൽബോഡി വീണ്ടും ചേരാൻ അഭിഭാഷകർ പോയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്.

പ്രതിയുമായി വന്ന മറ്റൊരു പൊലീസുകാരന് നേരെ കൈയേറ്റം ഉണ്ടായെങ്കിലും പരാതി നൽകിയിട്ടില്ല. രണ്ടര മണിക്കൂറോളം സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സ്തംഭിച്ചു.

65 അഭിഭാഷകർക്ക്

എതിരെ കേസ്

ധീരജ് രവി, പ്രദീപ് വിജയൻ, ജോസ്, കബീർഷാ, സജീവ് ബാബു തുടങ്ങിയവരടക്കം 65 ഓളം അഭിഭാഷകർക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു.കൃത്യനിർവഹണം തടസപ്പെടുത്തൽ, കൈയേറ്റം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

പ്രതിഷേധത്തിന്

പിന്നിൽ

കഴിഞ്ഞ 5ന് രാത്രി അഭിഭാഷകനായ പനമ്പിൽ എസ്. ജയകുമാർ കാറിൽ വീട്ടിലേക്ക് മടങ്ങവേ, മറ്റൊരു വാഹനത്തിൽ തട്ടിയെന്ന് ആരോപിച്ച് യാത്രക്കാർ വാഹനം തടഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് ആരോപിച്ച് കരുനാഗപ്പള്ളി പൊലീസ് ജയകുമാറിനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് സി.ഐയുടെ നേതൃത്വത്തിൽ കുനിച്ച് നിറുത്തി നടുവിനും ലാത്തികൊണ്ട് മുതുകത്തും തലയിലും മർദ്ദിച്ചുവെന്നാണ് ജയകുമാറിന്റെ പരാതി. ജയകുമാർ മദ്യലഹരിയിൽ പൊലീസുകാരെ അസഭ്യം വിളിക്കുകയും സെല്ല് ചവിട്ടി തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. മദ്യപിച്ചിരുന്നില്ലെന്നും സി.ഐക്ക് മറ്റൊരു കേസുമായി ബന്ധപ്പെട്ട് തന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ കുടുക്കിയതാണെന്നും ജയകുമാർ പറയുന്നു. വൈദ്യ പരിശോധന നടത്താതെയാണ് ജയകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADVOCATES AND POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.