മുണ്ടക്കയം: മനോഹരൻ ഇനി വെറുമൊരു വാർക്കപ്പണിക്കാരനല്ല, ഡോക്ടർ മനോഹരനാണ്. കോളേജ് അദ്ധ്യാപകനാകുകയെന്ന ലക്ഷ്യത്തിലേക്കുള്ള തുടർയാത്രത്തിലാണ് ഈ യുവാവ്.
സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ മനോഹരന്റെ നേട്ടത്തിന് സിമന്റിന്റെയും വിയർപ്പിന്റെയും ഗന്ധമുണ്ട്. ജീവിത ലക്ഷ്യം നേടാനുള്ള പോരാട്ടത്തിനിടയിലെ ചുവടുകളിലാെന്നായിരുന്നു മനോഹരന് വാർക്കപ്പണി. മുണ്ടക്കയം താന്നിക്കപ്പതാൽ നടുപുരയിടത്തിൽ കുഞ്ഞു ചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരൻ (36) ഇന്ന് നാടിനും തൊഴിലാളി വർഗത്തിനു തന്നെയും അഭിമാനമാകുകയാണ് .
ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽനിന്ന് ബിരുദം നേടിയശേഷം സാമ്പത്തികശാസ്ത്രത്തിൽ എം.ഫിൽ പൂർത്തിയാക്കിയെങ്കിലും തുടർന്ന് പഠിക്കാൻ പണം കണ്ടെത്തുന്നതിന് വല്ലാതെ പ്രയാസപ്പെട്ടു. ഇതോടെയാണ് വാർക്കപ്പണിക്ക് പോകാൻ തുടങ്ങിയത്. അതിനായി വാർക്കത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പുഞ്ചവൽ യൂണിറ്റിൽ അംഗമായി. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തെ നെഞ്ചോട് ചേർക്കുകയായിരുന്നു മനോഹരൻ.
കോളേജ് അദ്ധ്യാപനാകുക എന്ന ആഗ്രഹത്തിൽ നിന്ന് പിൻമാറാൻ തനിക്ക് കഴിയില്ലെന്ന് മനോഹരൻ പറയുന്നു. പി.എച്ച്.ഡി ചെയ്യുമ്പോഴും ഇടവേളകളിൽ വാർക്കപ്പണി ചെയ്ത് ചെലവിന് പണം കണ്ടെത്തിയിരുന്നു. കോഴിക്കോട് ചേരാനല്ലൂർ ശ്രീനാരായണഗുരു കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്.പി. കുമാർ ആയിരുന്നു ഗൈഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |