കൊച്ചി: തുമ്പൂർ കൊച്ചുപോൾ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പ്രതി തൃശൂർ മാവിൻചുവട് വടക്കുഞ്ചേരി വീട്ടിൽ ടോണി എന്ന തോമസിന് ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. ടോണി പത്ത് വർഷമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണെന്നും പരോൾ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യ ബീന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
2011 നവംബർ 16നാണ് ഒറ്റക്കു താമസിച്ചിരുന്ന കൊച്ചു പോളിനെ സഹോദരീ പുത്രനായ ടോണി വെട്ടിക്കൊന്ന് തലയണയ്‌ക്കടിയിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണം കവർന്നത്. കേസിൽ തൃശൂർ സെഷൻസ് കോടതി പ്രതിക്ക് 40 വർഷത്തെ തടവുശിക്ഷയാണ് വിവിധ വകുപ്പുകളിലായി വിധിച്ചത്. ഇരുപതു വർഷം കഴിയാതെ പ്രതിക്ക് പരോൾ അനുവദിക്കരുതെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ടോണി നൽകിയ ഹർജിയിൽ കഴിഞ്ഞ നവംബറിൽ പരോൾ അനുവദിക്കുന്നതിന് വിചാരണക്കോടതി ഏർപ്പെടുത്തിയ വ്യവസ്ഥ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തുടർന്നാണ് പരോൾ ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. ടോണി സ്ഥിരം കുറ്റവാളിയാണെന്ന രേഖകളുള്ള സാഹചര്യത്തിൽ ശിക്ഷയിൽ ഇളവു നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ജയിലിൽ പ്രതിയുടെ പെരുമാറ്റം തൃപ്തികരമാണെന്ന റിപ്പോർട്ടും സ്ഥിരം കുറ്റവാളിയാണെന്ന രേഖകൾ ഏറെ പഴയതാണെന്നും വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഇയാൾക്ക് പത്തു ദിവസത്തെ പരോൾ അനുവദിച്ചത്. പരോൾ അനുവദിക്കുമ്പോൾ ഉചിതമായ മറ്റു വ്യവസ്ഥകൾ ഏർപ്പെടുത്താൻ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനു നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |