സിഡ്നി: ഒാമനിച്ച് വളർത്തിയ കംഗാരുവിന്റെ ആക്രമണത്തിൽ 77കാരൻ കൊല്ലപ്പെട്ടു.
വൃദ്ധനെ സഹായിക്കാനെത്തിയ നാട്ടുകാരെയും പ്രഥമശുശ്രൂഷാ സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ച കംഗാരുവിനെ വെടിവച്ച് കൊന്നു. തുടർന്നാണ് വൃദ്ധനെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.
86 വർഷത്തിനിടെ ആദ്യമായാണ് കംഗാരുവിൽ നിന്ന് ഇത്തരത്തിൽ മാരകമായ ആക്രമണമുണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു.കാട്ടിൽ വളരുന്ന കംഗാരുവിനെ വൃദ്ധൻ ഓമനിച്ച് വളർത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് അപകടം പുറത്തറിയുന്നത്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്മണ്ടിൽ ഗുരുതര പരിക്കുകളോടെ വൃദ്ധനെ ബന്ധു കണ്ടെത്തുകയായിരുന്നു. കംഗാരു രാവിലെ വൃദ്ധനെ ആക്രമിച്ചുവെന്നാണ് വിവരം.
ആംബുലൻസും ഡോക്ടർമാരും സ്ഥലത്തെത്തിയപ്പോൾ കംഗാരു ഇവർ വൃദ്ധൻ കിടക്കുന്ന കോമ്പൗണ്ടിലേക്ക് കടക്കുന്നത് തടഞ്ഞു. തുടർന്ന് പൊലീസ് സംഘമെത്തി കംഗാരുവിനെ വെടിവച്ചു കൊന്നശേഷമാണ് വൃദ്ധന് അടുത്തെത്താൻ ഡോക്ടർമാർക്ക് സാധിച്ചത്. അപ്പോഴേക്കും വൃദ്ധൻ മരിച്ചിരുന്നു.
പരിക്കേറ്റയാൾക്ക് ആവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ കംഗാരു തടസമായി നിന്നതിനാൽ വെടിവച്ച് കൊല്ലേണ്ടി വന്നുവെന്ന് പൊലീസ് പറഞ്ഞു.
വെസ്റ്റേൺ ഗ്രേ സ്പീഷിസിൽ പെടുന്ന കംഗാരുകളാണ് ആസ്‌ട്രേലിയയിൽ കാണുന്നവ. അവയ്ക്ക് 2.2 മീറ്റർ (7.4അടി) ഉയരവും 70 കിലോ ഭാരവും ഉണ്ടാകും.
1936ലാണ് അവസാനമായി കംഗാരു ഇത്തരത്തിൽ മാരകമായ ആക്രമണം നടത്തിയതെന്ന് ആസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്ന് നടന്ന സംഭവത്തിൽ മാരകമായി പരിക്കേറ്റ 38 കാരനായ വില്യം ക്രൂക്ക്ഷാൻക് ഒരു മാസം ന്യൂ സൗത്ത് വെയിൽസിലെ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരിച്ചുവെന്ന് സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. തന്റെ നായ്ക്കളെ കംഗാരുവിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വില്യമിന് പരിക്കേറ്റത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |