കണ്ണൂർ: കോർപറേഷൻ പരിധിയിൽ ചാല അമ്പലത്തിന് സമീപം എഴുന്നാണ്ടി പുത്തൻപുരയിൽ സുനന്ദയുടെ കറവയുള്ള പശു പേയിളകിയതിനെ തുടർന്ന് ഇന്നലെ രാവിലെ ചത്തു. പശുവിന് എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന കാര്യം വ്യക്തമല്ല. പശുവിനെ നായയോ മറ്റ് മൃഗങ്ങളോ കടിച്ച ലക്ഷണങ്ങളോ മുറിവുകളോ പ്രത്യക്ഷത്തിൽ കാണാനില്ല. പശുവിനെ പേയിളകിയത് ചാലയിൽ ആശങ്ക പരത്തി.
പുല്ലിൽ നിന്നോ മറ്റോ ആകാം പേവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിയിട്ട് വളർത്തുന്നതിനാൽ മറ്റ് മൃഗങ്ങളുമായി സമ്പർക്കത്തിന് സാദ്ധ്യതയില്ല. പശുവുമായി അടുത്ത സമ്പർക്കം പുലർത്തിയ സുനന്ദയും മകൻ ശ്രീജിത്തും അയൽവാസിയും ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു.രണ്ട് ദിവസമായി പശു തീറ്റയും വെള്ളവും കഴിക്കാൻ താൽപര്യം കാണിച്ചിരുന്നില്ല. തിങ്കളാഴ്ച രാത്രി ജില്ല മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പരിശോധിച്ചിരുന്നു. പേവിഷബാധ സംശയിച്ചതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം പശുവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റികെട്ടി. ഇന്നലെ രാവിലെ പശു കയർ പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുനന്ദക്കും മകനും കുത്തേറ്റത്. തുടർന്ന് അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെയാണ് സുരക്ഷിതമായി മാറ്റികെട്ടിയത്.
അക്രമസക്തമാകുന്നത് കണക്കിലെടുത്ത് രണ്ട് കയറുപയോഗിച്ചാണ് കെട്ടിയത്. വൈകാതെ പശു ചത്തു. വായിൽനിന്നും നുരയും പതയും വരുന്ന നിലയിലായിരുന്നു. കോർപറേഷൻ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പശുവിന്റെ പാൽ കഴിച്ചവർ അടക്കം സമ്പർക്കം പുലർത്തിയവർ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസർ ഡോ.ബി.അജിത് ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |