തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള പഠന റിപ്പോർട്ട് പ്ലാനിംഗ് ബോർഡ് തയ്യാറാക്കുന്നു. കർണ്ണാടക മോഡലിനെക്കുറിച്ചാണ് പഠനം. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിംഗ് ബോർഡ് അംഗം.വി. നമശിവായം അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചിരുന്നു.
ബഡ്ജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ തന്നെ കർണ്ണാടക മോഡൽ നടപ്പാക്കണമെന്ന് പ്ലാനിംഗ് ബോർഡ് നിദേശിച്ചിരുന്നു. . ഗ്രാമ- നഗര സർവീസുകൾ, ടിക്കറ്റ് നിരക്ക് , കോർപറേഷൻ മാനേജ്‌മെന്റ് രീതി എന്നിവയാണ് പഠിക്കുക .റിപ്പോർട്ട് വൈകാതെ ധനവകുപ്പിന് സമർപ്പിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രൊഫ. സുശീൽ ഖന്ന സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്.
കെ.എസ്.ആർ.ടി.സിക്ക് തിങ്കളാഴ്ച
റെക്കാഡ് കളക്ഷൻ- ₹ 8.4 കോടി
തിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായിരുന്ന തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് കളക്ഷൻ. സർവീസ് നടത്തിയ 3941 ബസുകളിൽ നിന്ന് ലഭിച്ചത് 8.4 കോടി രൂപ. 8 കോടിയായിരുന്നു നിശ്ചയിച്ചിരുന്ന ടാർജറ്റ്. സോൺ അടിസ്ഥാനത്തിൽ കളക്ഷൻ ഇങ്ങനെ: സൗത്ത് 3.13 കോടി, സെൻട്രൽ 2.88 കോടി, നോർത്ത് 2.39 കോടി.
ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം കോഴിക്കോടിന്- 59.22 ലക്ഷം രൂപയുടെ കളക്ഷൻ.
ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ്- 33.02 ലക്ഷം. (ടാർജറ്റിന്റെ 143.60%). ഡിപ്പോ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം സെൻട്രലിന്- 52.56 ലക്ഷം.
കെ.എസ്.ആർ.ടി.സി സ്വിഫ്ടിനു മാത്രമായി 37 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. റെക്കാഡ് കളക്ഷൻ നേടാൻ പരിശ്രമിച്ച എല്ലാ വിഭാഗം ജീവനക്കാരേയും സി.എം.ഡി ബിജു പ്രഭാകർ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |